കൊച്ചി: മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തുന്ന പരിശോധനകൾക്കെതിരെ ബസ്സുടമകളുടെ സംഘടന രംഗത്ത്. ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ ബസ്സുടമകളെ പീഡിപ്പിക്കുകയാണെന്നും ഇത് തുടർന്നാൽ സർവ്വീസുകൾ നിർത്തി വെക്കുമെന്നും ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ മുന്നറിയിപ്പ് നൽകി. ഇന്ധന വില വർദ്ധനവും യാത്രക്കാരുടെ എണ്ണത്തിലുള്ള കുറവും മൂലം ബസ്സുടമകൾ വൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. ഇതിനിടയിൽ പരിശോധനകളുടെ പേരിൽ ബസുകൾ തടഞ്ഞ് ഭീമമായ തുക പിഴ ചുമത്തുന്നത് സർവീസ് നടത്താൻ കഴിയാത്ത സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്നും ഫെഡറേഷൻ ആരോപിച്ചു.
സർക്കാർ നിർദേശിച്ചിട്ടുള്ള കമ്പനികളുടെ സ്പീഡ് ഗവർണർ ഫിറ്റ് ചെയ്താണ് സ്വകാര്യബസുകൾ സർവീസ് നടത്തുന്നതെന്നും ഫെഡറേഷൻ പറഞ്ഞു. എന്നാൽ സ്പീഡ് ഗവർണറുകൾ വിൽപന നടത്തി കോടികൾ കമ്പനികൾ തട്ടിയെടുത്തു. റിപ്പയർ ചെയ്യാനുള്ള സർവ്വീസ് സെന്ററുകൾ ലഭ്യമല്ലെന്നും ബസ്സുടമകൾ അറിയിച്ചു. വൻ അഴിമതി നടത്തി സ്വകാര്യബസിനെ പഴി ചാരുന്ന നടപടി ശരിയല്ലെന്നും ഉടമകൾ പറഞ്ഞു.
നിയമലംഘനം നടത്തുന്ന ബസുകൾക്കെതിരെ സൗമ്യത വേണ്ടെന്ന് ഹൈക്കോടതിയും കർശന നിർദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വാഹനങ്ങൾക്കെതിരെ സൗമ്യത വേണ്ട. ഇത്തരത്തിൽ നിയമലംഘനം നടത്തുന്ന ബസ്സുകളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ഉടനടി ഡ്രൈവറുടെ ലൈസൻസും സസ്‌പെൻഡ് ചെയ്യണം. നിയമവിരുദ്ധമായ ശബ്ദ സംവിധാനങ്ങളോടെയുള്ള വാഹനങ്ങൾ സ്‌കൂളിലോ കോളേജിലോ പ്രവേശിക്കാൻ പാടില്ല. ഇത്തരം വിനോദ യാത്രകൾക്ക് അനുമതി നൽകിയാൽ സ്‌കൂൾ അധികൃതർക്കെതിരെയും നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി.
















Comments