ചെന്നൈ: കേരളത്തിൽ ഗറില്ലാ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി തമിഴ്‌നാട്ടിൽ എൻഐഎ പിടികൂടിയ എൽടിടിഇ അനുകൂലികളുടെ മൊഴി. തമിഴ്‌നാടിന് അർഹമായ വെള്ളം കിട്ടാനാണ് ആക്രമണം നടത്താൻ തീരുമാനിച്ചതെന്ന് സേലം സ്വദേശികളായ നവീൻ ചക്രവർത്തിയും (24) സഞ്ജയ് പ്രകാശും(25) മൊഴി നൽകിയിരിക്കുന്നത്. ഇതിനായി വേള്ഡ് തമിഴ് ജസ്റ്റിസ് കോടതി എന്ന പേരിൽ ഗറില്ലാ പ്രസ്ഥാനം ആരംഭിക്കാനും ഇവർ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തി.
കഴിഞ്ഞ 7ന് ദേശീയ അന്വേഷണ ഏജൻസി എൽടിടിഇ അനുകൂലികൾക്കായി സേലത്തും ശിവഗംഗയിലും നടത്തിയ തിരച്ചിലിലാണ് ഇവർ പിടിയിലായത്.തമിഴ്നാട്ടിലെ വാണിജ്യ സ്ഥാപനങ്ങൾക്കും പ്രമുഖ നേതാക്കൾക്കും നേരെ ആക്രമണം നടത്താൻ പദ്ധതിയിട്ടെന്ന കേസിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.പ്രതികളുടെ നേതൃത്വത്തിൽ തമിഴ്നാട്ടിലെ വാണിജ്യസ്ഥാപനങ്ങളെയും പ്രമുഖ നേതാക്കളെയും ലക്ഷ്യമിട്ട് അനധികൃത തോക്കുകളും വെടിക്കോപ്പുകളും സ്ഫോടക വസ്തുക്കളും നിർമ്മിച്ചതായി എൻഐഎ വ്യക്തമാക്കി.
ഇവരുടെ താമസസ്ഥലത്ത് എൻഐഎ നടത്തിയ പരിശോധനയിൽ ഡിജിറ്റൽ ഉപകരണങ്ങൾ, എൽടടിഇയുമായി ബന്ധമുള്ള കോംപാക്റ്റ് ഡിസ്‌കുകൾ, എൽടിടിഇയെ കുറിച്ചുള്ള പുസ്തകങ്ങൾ, കൊല്ലപ്പെട്ട നേതാവ് പ്രഭാകരൻ ഉൾപ്പെടെയുള്ള എൽടിടിഇ നേതാക്കളുടെ ഫോട്ടോകൾ, വെടിമരുന്ന്, സ്ഫോടകവസ്തുക്കൾ എന്നിവയുടെ നിർമാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ ബില്ലുകൾ, കാട്ടിൽ കഴിയാനുളള കിറ്റുകൾ, സയനൈഡിന് പകരമായി ഉപയോഗിക്കുന്ന വിഷ ചെടികളും വിത്തുകളും എന്നിവ റെയ്ഡിൽ പിടിച്ചെടുത്തിരുന്നു. വീട് വാടകയ്‌ക്ക് എടുത്ത് ആയുധ നിർമാണവും നടത്തിയിരുന്നതായും എൻഐഎ കണ്ടെത്തി.
തമിഴ്പുലികൾ തിരിച്ചുവരവിന് ഒരുങ്ങുന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.മയക്കുമരുന്ന്,ആയുധക്കടത്ത്, സ്വർണ്ണക്കടത്ത്, കള്ളപ്പണം എന്നിവയിലൂടെ വലിയ തോതിൽ തമിഴ്പുലികൾ പണം സ്വരൂപിക്കുന്നതായാണ് എൻഐഎ കണ്ടെത്തൽ.
















Comments