പാലക്കട്: മധുക്കേസിൽ വീണ്ടും നാടകീയ സംഭവങ്ങൾ. കൂറുമാറിയ സാക്ഷി വീണ്ടും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. പത്തൊമ്പതാം സാക്ഷി കക്കിയാണ് അനുകൂല മൊഴി നൽകിയത്. പ്രതികളെ പേടിച്ചിട്ടായിരുന്നു നേരത്തെ കൂറുമാറിയതെന്നും കക്കി കോടതിയെ ബോധിപ്പിച്ചു.
കള്ളം പറഞ്ഞതിന് ക്ഷമ ചോദിക്കുന്നുവെന്നും മണ്ണാർക്കാട് എസ്ഇഎസ്ടി വിചാരണക്കോടതിയിൽ സാക്ഷി പറഞ്ഞു. മധുക്കേസുമായി ബന്ധപ്പെട്ട് പോലീസിന് നൽകിയ മൊഴി ശരിയാണെന്നും ഇയാൾ കോടതിയിൽ വ്യക്തമാക്കി.
മധുവിനെ പോലെയൊരാളെ പിടിച്ചുകൊണ്ടുവരുന്നത് കണ്ടു. അജമലയിൽ വെച്ചും മധുവിനെ കണ്ടിരുന്നു. ഈ വിവരം രണ്ടാം പ്രതിയോട് പറഞ്ഞിരുന്നു എന്നെല്ലാമായിരുന്നു കക്കിയുടെ മൊഴി. ഇക്കാര്യങ്ങൾ പോലീസിനോട് താൻ ബോധിപ്പിച്ചിരുന്നുവെന്നും സാക്ഷി കോടതിയെ അറിയിച്ചു.
കഴിഞ്ഞ തവണ ജൂൺ മാസത്തിൽ നടന്ന വിസ്താരത്തിലാണ് കക്കി മൊഴി മാറ്റി പറഞ്ഞത്. ഇത് പ്രതികളെ പേടിച്ചിട്ടായിരുന്നുവെന്നാണ് ഇപ്പോൾ സാക്ഷിയുടെ വെളിപ്പെടുത്തൽ. കൂറുമാറിയ 18, 19 സാക്ഷികളെ വിസ്തരിക്കണമെന്ന പ്രോസിക്യൂഷന്റെ അപേക്ഷ പരിഗണിച്ചായിരുന്നു വീണ്ടും ഇവരെ കോടതിയിൽ വിസ്തരിച്ചത്. തുടർന്നായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
Comments