തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വടക്കൻ ആൻഡമാൻ കടലിന് മുകളിൽ രൂപപ്പെട്ട ന്യൂനമർദ്ദം പടിഞ്ഞാറു – വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് ഒക്ടോബർ 22-ഓടെ മധ്യ ബംഗാൾ ഉൾകടലിൽ തീവ്രന്യൂന മർദ്ദമായും തുടർന്ന് 48 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. കൂടാതെ അറബിക്കടലിൽ മഹാരാഷ്‌ട്ര തീരത്തിന് സമീപം മറ്റൊരു ചക്രവാതചുഴിയും നിലനിൽക്കുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തിൽ ഇന്ന് മുതൽ ഒക്ടോബർ 22 വരെ വ്യാപകമായ മഴ പെയ്‌തേക്കും. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്‌ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.
അതേസമയം ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വരുംദിവസങ്ങളിലെ ജാഗ്രതാ നിർദേശം:
21-10-2022: പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്.
22-10-2022: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്.
23-10-2022: പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട്.
ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മഴ വ്യാപകമായി ലഭിച്ച മലയോര മേഖലകളിൽ താമസിക്കുന്നവരും ജാഗ്രത തുടരണമെന്നാണ് നിർദേശം.
Comments