ചെന്നൈ: കോയമ്പത്തൂരിലെ ഉക്കടത്തുള്ള പ്രസിദ്ധമായ കോട്ടൈ ഈശ്വരൻ ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. മുതിർന്ന പാർട്ടി നേതാക്കളോടൊപ്പമായിരുന്നു അദ്ദേഹം ക്ഷേത്രദർശനം നടത്തിയത്.
വലിയൊരു ഭീകരാക്രമണത്തിൽ നിന്നും കോയമ്പത്തൂർ നഗരത്തെ കാത്തുരക്ഷിച്ച ഉക്കടത്തെ കോട്ടൈ ഈശ്വരൻ ക്ഷേത്രത്തിലെ സംഹാര മൂർത്തിയായ പരിമശിവനെ ദർശിക്കുവാൻ സാധിച്ചുവെന്നും ദിവസം ധന്യമായെന്നും അണ്ണമാലൈ പ്രതികരിച്ചു. ക്ഷേത്രദർശനം നടത്തിയതിന്റെ ദൃശ്യങ്ങൾ അണ്ണാമലൈ സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവെച്ചിരുന്നു.
ഭഗവാനോടുള്ള നന്ദി സൂചകമായി ഭക്തരോടൊപ്പം ക്ഷേത്രത്തിനകത്ത് ‘സ്‌കന്ദ ഷഷ്ഠി കവചം’ പാരായണം ചെയ്തതിന് ശേഷമാണ് അണ്ണാമലൈ മടങ്ങിയത്. ശിവപുത്രനായ മുരുകനെക്കുറിച്ച് വർണിക്കുന്നതാണ് സ്‌കന്ദ ഷഷ്ഠി കവചം. മുരുക ഭക്തനായ ബാലദേവരായൻ സ്വാമികളാണ് ഇതെഴുതിയത്.
കോയമ്പത്തൂരിൽ കാർ ബോംബ് സ്‌ഫോടനം നടന്ന ഉക്കടത്ത് തന്നെയാണ് കോട്ടയ് ഈശ്വരൻ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ദേശീയ അന്വേഷണ ഏജൻസിയുടെ ഉദ്യോഗസ്ഥർ കോട്ടൈ ക്ഷേത്രപരിസരത്തും പരിശോധന നടത്തിയിരുന്നു. സ്‌ഫോടനം നടന്ന കോട്ടമേട് സംഗമേശ്വര ക്ഷേത്രത്തിന് എതിർവശത്തായാണ് കോട്ടയ് ഈശ്വരൻ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
Comments