ഷിംല; ഹിമാചൽ പ്രദേശിൽ 68 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു.അഞ്ച് മണി വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ 65.92 ശതമാനമാണ് പോളിംഗ്. 2017 ൽ 76.6 ശതമാനമായിരുന്നു പോളിംഗ്.വോട്ടെടുപ്പിനായി സംസ്ഥാനത്ത് 7,884 പോളിംഗ് സ്‌റ്റേഷനുകൾ സജീകരിച്ചിരുന്നു.55.74 ലക്ഷം വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്.
ലോകത്തിലെ ഏറ്റവും ഉയർന്ന പോളിംഗ് സ്റ്റേഷനിൽ 98.08% പോളിംഗ് രേഖപ്പെടുത്തി. ഹിമാചൽ പ്രദേശിലെ ലാഹൗൾ സ്പിതിയിലെ പോളിംഗ് സ്‌റ്റേഷനായ തഷിഗാങ്ങിലാണ് 52 വോട്ടർമാരിൽ 51 പേരും വോട്ട് രേഖപ്പെടുത്തിയത്. ശൈത്യകാലം തുടങ്ങിയതിനാൽ വോട്ടെടുപ്പിന്റെ ആദ്യമണിക്കൂറുകളിൽ പോളിംഗ് സ്‌റ്റേഷനുകളിൽ കാര്യമായ തിരക്ക് അനുഭവപ്പെട്ടിരുന്നില്ല.
ഹിമാചർപ്രദേശ് മുഖ്യമന്ത്രി ജയ്‌റാം താക്കൂർ, പിസിസി അദ്ധ്യക്ഷ പ്രതിഭ സിങ്,മുൻ മുഖ്യമന്ത്രി പികെ ധുമ്മൽ ,മകനും കേന്ദ്രമന്ത്രിയുമായ അനുരാഗ് ഠാക്കൂർ ,ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ, കോൺഗ്രസ് നേതാവ് ആനന്ദ് ശർമ തുടങ്ങിയ പ്രമുഖരും സമ്മതിദാനാവകാശം വിനിയോഗിച്ചു.
തുടർഭരണത്തിനായി ബിജെപിയും ഭരണം പിടിക്കുമെന്ന പ്രതീക്ഷയിലുള്ള കോൺഗ്രസുമാണ് നേർക്കുനേർ ഏറ്റുമുട്ടുന്നത്. ആംആദ്മിയും മത്സര രംഗത്തുണ്ട്. നിലവിൽ ബിജെപിക്ക് 45 സീറ്റുണ്ട്, കോൺഗ്രസിന് 22 സീറ്റും സിപിഎമ്മിന് ഒരു സീറ്റുമാണുള്ളത്.
















Comments