തിരുവനന്തപുരം: കേരളത്തിലും തമിഴ്നാട്ടിലും ഗവർണർമാർക്കെതിരെ നടക്കുന്ന സർക്കാർ നടപടികളെ വിമർശിച്ച് തമിഴ്നാട് ഗവർണർ ആർ.എൻ രവി. സംസ്ഥാനങ്ങളിൽ നിയമിക്കപ്പെടുന്ന ഗവർണർമാർ റബർ സ്റ്റാമ്പുകളല്ലെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നടക്കുന്ന ലോകായുക്തദിനാചരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു തമിഴ്നാട് ഗവർണർ. ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഎമ്മിന്റെ നേതൃത്വത്തിൽ രാജ്ഭവന് മുന്നിൽ സമരം നടക്കുമ്പോൾ തന്നെയാണ് ആർ.എൻ രവിയുടെ പ്രതികരണം.
ഗവർണർമാർക്ക് കൃത്യമായ റോൾ ഭരണഘടന അനുവദിക്കുന്നുണ്ട്. ലോകായുക്തയുടെ ശക്തി ക്ഷയിപ്പിക്കാനുള്ള നീക്കം ഉണ്ടായാൽ ഗവർണർ ഇടപെടുക തന്നെ ചെയ്യും. രാജ്യത്തിന്റെ എല്ലാഭാഗത്തും ഇത്തരത്തിലുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെന്നും ആർ.എൻ രവി പറഞ്ഞു. ഭരണഘടനയും നിയമങ്ങളും അട്ടിമറിക്കുന്നതിലനെ ഇരും സംസ്ഥാനങ്ങളിലെയും ഗവർണർമാർ ചോദ്യം ചെയ്തിരുന്നു. കേരളത്തിൽ എൽഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിൽ ഗവർണർക്കെതിരെ നടക്കുന്നതിന് സമാനമായ തരത്തിലുള്ള പ്രതിഷേധമാണ് തമിഴ്നാട്ടിൽ ഗവർണർക്കെതിരെ സ്റ്റാലിൻ സർക്കാരും നടത്തുന്നത്.
തമിഴ്നാട്ടിൽ സർക്കാർ-ഗവർണർ പോര് രൂക്ഷമാണ്. ചാൻസലർ പദവിയിൽനിന്ന് ഗവർണറെ നീക്കം ചെയ്യുന്ന ബില്ലടക്കം തമിഴ്നാട് നിയമസഭ പാസാക്കിയിരുന്നു. ഇതടക്കമുള്ള സ്റ്റാലിൻ സർക്കാരിന്റെ ബില്ലുകൾ ഗവർണർ ആർ.എൻ രവി ഒപ്പുവെച്ചിട്ടില്ല. ഇതേ തുടർന്ന് തമിഴ്നാട് ഗവർണർ ആർ.എൻ രവിയെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്‌ട്രപതിയ്‌ക്ക് ഡിഎംകെ എംപിമാർ കത്തും അയച്ചിട്ടുണ്ട്.
















Comments