ദോഹ : വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്കിനെ ഫിഫ ലോകകപ്പ് ഉദ്ഘാടനത്തിന് ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്ന് ഖത്തർ. ഇന്ത്യ-ഖത്തർ ഉഭയകക്ഷി ബന്ധം തകർക്കാൻ വേണ്ടിയാണ് ഇത്തരം പ്രചാരണങ്ങൾ നടത്തുന്നത് എന്ന് ഖത്തർ പറഞ്ഞു. നയതന്ത്ര ചാനലുകൾ വഴിയാണ് ഖത്തർ ഇന്ത്യയെ ഇക്കാര്യം അറിയിച്ചത്.
വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്കിനെ ലോകകപ്പ് വേദിയിലേക്ക് ഖത്തർ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ടെങ്കിൽ വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻകർ ഫിഫ ലോകകപ്പ് ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ഇന്ത്യ ഖത്തറിനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഖത്തറിൽ നിന്നുള്ള ഔദ്യോഗിക അറിയിപ്പ് എത്തിയത്.
ലോകകപ്പ് സമയത്ത് മതപ്രഭാഷകൻ സാക്കിർ നായിക് ഖത്തറിലുണ്ടാകുമെന്നും ടൂർണമെന്റിലുടനീളം നിരവധി മതപ്രഭാഷണങ്ങൾ നടത്തുമെന്നും സ്‌പോർട്‌സ് ചാനലായ അൽകാസിന്റെ അവതാരകനായ ഫൈസൽ അൽഹജ്രി ട്വീറ്റ് ചെയ്തിരുന്നു. ഇതാണ് വിവാദങ്ങൾക്ക് തീ കൊളുത്തിയത്. ഫുട്‌ബോൾ ഹറാമാണെന്ന് പറഞ്ഞ ഒരാളെ എങ്ങനെ ആ മത്സരത്തിന്റെ ഉദ്ഘാടന വേദിയിലേക്ക് ക്ഷണിക്കുമെന്ന ചോദ്യങ്ങളാണ് ഉയർന്നത്. കള്ളപ്പണം വെളുപ്പിക്കൽ, വിദ്വേഷ പ്രസംഗങ്ങളിലൂടെ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കൽ, എന്നീ കേസുകളിൽ പ്രതിയായ സാക്കിർ നായിക്കിന് ഇന്ത്യയിൽ വിലക്കുണ്ട്. 2016 മുതൽ ഇയാളെ ഇന്ത്യ തിരയുകയാണ്.
















Comments