ഭോപ്പാൽ: ആഫ്രിക്കൻ രാജ്യമായ നമീബിയയിൽ നിന്നെത്തിച്ച എട്ട് ചീറ്റകളിൽ രണ്ട് പെൺചീറ്റകളുടെ ക്വാറന്റൈൻ കാലവധി പൂർത്തിയാക്കിയതായി കുനോ ദേശീയോദ്യാനത്തിലെ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പികെ വർമ. ഇരു ചീറ്റകളെയും നിരീക്ഷിക്കുന്നതിനായി വിശാലമായ സ്ഥലത്തേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു.
നമീബിയയിൽ നിന്നെത്തിച്ച എട്ട് ചീറ്റകളെയും അന്താരാഷ്‌ട്ര പ്രോട്ടോക്കോൾ പ്രകാരം ചെറിയ പ്രദേശത്താണ് പാർപ്പിച്ചിരുന്നത്. വ്യത്യസ്ത രാജ്യങ്ങളിൽ നിന്നെത്തുന്നതിനാൽ മൃഗങ്ങൾക്ക് പകർച്ചവ്യാധികൾ പടർന്ന് പിടിക്കുന്നത് തടയാനാണ് ഇത്തരം ക്വാറന്റൈൻ നൽകുന്നത്. ഏകദേശം ഒരു മാസ കാലമാണ് ഇവ പ്രത്യേക സ്ഥലത്ത് കഴിയുക.
ഇന്നലെ ഒബാൻ എന്ന ആൺ ചീറ്റയെ വലിയ സ്ഥലത്തേക്ക് മാറ്റി പാർപ്പിച്ചിരുന്നു. ഫ്രഡ്ഡിയെയും എൽട്ടണിനെയും മാറ്റി പാർപ്പിച്ചതിന് പിന്നാലെയാണ് ഒബാനെയും മാറ്റിയത്. എട്ട് ചീറ്റകളിൽ ബാക്കിയുള്ള മൂന്ന് പെൺചീറ്റകളെയും ആൺ ചീറ്റയെയും ഉടൻ തന്നെ മാറ്റുമെന്നും അധികൃതർ അറിയിച്ചു. വലിയ പ്രദേശത്ത് കഴിയുന്ന പുള്ളിപ്പുലിയെ മാറ്റിയ ശേഷമാകും പെൺചീറ്റകളെ മാറ്റിപ്പാർപ്പിക്കുകയെന്നും അധികൃതർ വ്യക്തമാക്കി.
കുനോയിലെ അന്തരീക്ഷത്തോട് ചീറ്റകൾ പൊരുത്തപ്പെട്ട് വരുന്നതായും മാറ്റി പാർപ്പിച്ച ചീറ്റകൾ ഇര പിടിക്കാൻ ആരംഭിച്ചതായും വർമ പറഞ്ഞു. 98 ഏക്കർ ചുറ്റളവിലുള്ള സംരക്ഷണ വലയത്തിലാണ് ചീറ്റകളെ ഇര പിടിക്കാൻ വിട്ടിരിക്കുന്നത്. ഇവയെ നിരീക്ഷിക്കുന്നതിനായി വിവിധയിടങ്ങളിൽ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും 24 മണിക്കൂറും ചീറ്റകളുടെ ചലനങ്ങൾ പഠിക്കുന്നതിനായി ശരീരത്ത് റേഡിയോ കോളറുകൾ ഘടിപ്പിച്ചതായും വർമ ചൂണ്ടിക്കാട്ടി.















