അഹമ്മദാബാദ്: ചരിത്ര വിജയത്തിന് പിന്നാലെ വീണ്ടും മുഖ്യമന്ത്രിയാകാൻ ഭൂപേന്ദ്ര പട്ടേല്‍. ബിജെപി നിയമസഭാംഗങ്ങളുടെ യോഗത്തിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഭൂപേന്ദ്ര പട്ടേലിനെ നാമനിർദ്ദേശം ചെയ്തു. എംഎൽഎ കനു ദേശായി ആണ് പട്ടേലിന്റെ പേര് നിർദ്ദേശിച്ചത്. ബിജെപി എംഎൽഎമാർ ഒരേ സ്വരത്തിൽ നാമനിർദ്ദേശം അംഗീകരിക്കുകയായിരുന്നു. ഘട്‌ലോദിയ മണ്ഡലത്തിൽ നിന്ന് 1.92 ലക്ഷം വോട്ടുകളുടെ പിന്‍ബലത്തിലാണ് ഭൂപേന്ദ്ര പട്ടേലിന്റെ വിജയം. ഡിസംബർ 12 തിങ്കളാഴ്ച സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും.
മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ ശനിയാഴ്ച ചേർന്ന യോഗത്തിലാണ് തീരുമാനം. ഗാന്ധിനഗറിലാണ് നിയമസഭാ കക്ഷി യോഗം ചേർന്നത്. വിജയിച്ച എംഎൽഎമാർക്ക് പുറമെ പാർട്ടി നിരീക്ഷകരും മുതിർന്ന നേതാക്കളുമായ രാജ്‌നാഥ് സിംഗ്, ബിഎസ് യെദ്യൂരപ്പ, അർജുൻ മുണ്ട എന്നിവർ പങ്കെടുത്തു. ഡിസംബർ 12-ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുക്കും.
182 അംഗ നിയമസഭയില്‍156 സീറ്റുകളാണ് ബിജെപി സ്വന്തമാക്കിയത്. ഗുജറാത്ത് നിയസഭ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ വിജയമാണ് ബിജെപി സ്വന്തമാക്കിയത്. തുടര്‍ച്ചയായി ഏഴാം തവണയാണ് ഗുജറാത്തില്‍ ബിജെപി അധികാരത്തിലെത്തുന്നത്. 2017 ല്‍ 77 സീറ്റുകളുണ്ടായിരുന്ന കോണ്‍ഗ്രസിന് ഇത്തവണ 17 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. 1985-ൽ മാധവ് സിംഗ് സോളങ്കിയുടെ നേതൃത്വത്തിൽ 149 സീറ്റുകൾ നേടികൊണ്ട് കോൺഗ്രസ് വിജയിച്ചതാണ് മുമ്പത്തെ റെക്കോർഡ്.
Comments