തിരുവനന്തപുരം: ചൈന ഉൾപ്പെടെയുളള രാജ്യങ്ങളിൽ കോവിഡ് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് റാപ്പിഡ് റെസ്പോൺസ് ടീം യോഗം ചേർന്നു. പുതിയ കോവിഡ് വകഭേദത്തിന് വ്യാപന ശേഷി കൂടുതലാണ്. അതിനാൽ തന്നെ ജാഗ്രത വേണം. എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് യോഗത്തിന് ശേഷം അറിയിച്ചു.
ആശങ്ക വേണ്ട. എല്ലാവരും വായും മൂക്കും മൂടത്തക്ക വിധം മാസ്‌ക് ധരിക്കണം. പ്രായമായവർക്കും അനുബന്ധ രോഗമുള്ളവർക്കും കുട്ടികൾക്കും പ്രത്യേക കരുതൽ വേണമെന്നും മന്ത്രി നിർദ്ദേശിച്ചു. പുറത്ത് പോയി വന്നതിന് ശേഷം ഇടയ്‌ക്കിടയ്‌ക്ക് സോപ്പും വെള്ളവുമുപയോഗിച്ച് കൈ കഴുകണം. കരുതൽ ഡോസ് ഉൾപ്പെടെ വാക്സിൻ എടുക്കാത്തവർ എല്ലാവരും വാക്സിൻ എടുക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
രോഗലക്ഷണമുള്ളവരെ കൂടുതലായി പരിശോധന നടത്താനും നിർദേശം നൽകിയിട്ടുണ്ട്. പുതിയ വകഭേദങ്ങളെ നിരീക്ഷിക്കാനായി ജനിതക ശ്രേണീകരണം ശക്തിപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. പനി, ജലദോഷം, തൊണ്ടവേദന എന്നിവ ബാധിച്ചാൽ അവഗണിക്കരുത്. കോവിഡ് രോഗലക്ഷണമുണ്ടെങ്കിൽ പുറത്തിറങ്ങാതെ വിശ്രമിക്കേണ്ടതും ചികിത്സ തേടേണ്ടതുമാണെന്നും മന്ത്രി പറഞ്ഞു.
നിലവിൽ സംസ്ഥാനത്ത് കോവിഡ് കേസുകൾ വളരെ കുറവാണ്. ഡിസംബർ മാസത്തിൽ ആകെ 1431 കേസുകൾ മാത്രമാണ് ഉണ്ടായിട്ടുള്ളത്. ആശുപത്രികളിൽ ചികിത്സയിലുള്ള രോഗികളും വളരെ കുറവാണ്.
എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, ഡെപ്യൂട്ടി ഡയറക്ടർമാർ, ആർ.ആർ.ടി. അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Comments