തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പുതിയ പാഠപുസ്തകങ്ങൾ നിവലിൽ വരാനുള്ള സമയക്രമത്തിന് അംഗീകാരം. പാഠ്യപദ്ധതി പരിഷ്‌കരണം എല്ലാ വിഭാഗങ്ങളെയും പരിഗണിച്ചാകുമെന്നും പുതിയ പാഠപുസ്തകം 2024-25 അദ്ധ്യയനവർഷം മുതൽ നടപ്പിലാക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള പാഠ്യപദ്ധതി കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും പ്രീസ്‌കൂൾ വിദ്യാഭ്യാസം, സ്‌കൂൾ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, മുതിർന്നവരുടെ വിദ്യാഭ്യാസം എന്നിങ്ങനെ നാല് മേഖലകളിൽ പാഠ്യപദ്ധതി ചട്ടക്കൂട് വികസിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. എല്ലാവിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്തി പാഠ്യപദ്ധതി രൂപീകരിക്കുവാനാണ് സർക്കാർ തയാറെടുക്കുന്നതെന്നുംന അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രീ സ്‌കൂൾ, 1,3,5,7,9 ക്ളാസുകൾക്ക് 2024-25 അദ്ധ്യയന വർഷവും 2,4,6,8,10 ക്ലാസുകൾക്ക് 2025-26 അദ്ധ്യയന വർഷവും പുതിയ പാഠപുസ്തകത്തിലാണ് അദ്ധ്യയനം നടക്കുക. ജനുവരി 31-ന് പൊസിഷൻ പേപ്പറുകൾ പൂർത്തിയാക്കും. മാർച്ച് 31-ന് കരിക്കുലം ഫ്രെയിംവർക്ക് പ്രസിദ്ധീകരിക്കും. ഏപ്രിൽ മാസത്തോടെ ടെക്സ്റ്റ്ബുക്ക് രചന 2023 ഒക്ടോബറിൽ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏറെ വിവാദങ്ങൾക്ക് ശേഷമാണ് പാഠ്യപദ്ധതി പരിഷ്‌കരണം സംബന്ധിച്ച സമയക്രമത്തിന് അംഗീകാരം ലഭിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സമൂഹ ചർച്ചയ്‌ക്ക് നൽകാൻ എസ്,സിആർടി പുറത്തിറക്കിയ കരട് സമീപന രേഖയിൽ സർക്കാർ മലക്കം മറിഞ്ഞത് ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ക്ലാസ്സുകളിൽ ലിംഗ വ്യത്യാസമില്ലാതെ ഇരിപ്പിട സൗകര്യങ്ങൾ ഒരുക്കേണ്ടതല്ലേ എന്ന ചോദ്യത്തിന് ‘ഇരിപ്പിടം’ എന്ന വാക്ക് ഒഴിവാക്കി സ്‌കൂൾ അന്തരീക്ഷം എന്ന് വാക്ക് ഉൾപ്പെടുത്തുകായിരുന്നു. ലിംഗസമത്വത്തലധിഷ്ഠിതമായ വിദ്യാഭ്യാസം’ എന്ന തലക്കെട്ട് മാറ്റി പകരം ‘ലിംഗനീതിയിലധിഷ്ഠിതമായ വിദ്യാഭ്യാസം എന്നാക്കി. പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തിനായി പുറത്തിറക്കിയ കരട് സമീപന രേഖയിലായിരുന്നു സർക്കാർ മാറ്റം വരുത്തിയത്.
















Comments