തിരുവനന്തപുരം: അഞ്ചാമത് വിവാഹം കഴിക്കാൻ നാലാം ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവിന് ശിക്ഷ വിധിച്ച് കോടതി. ആനാട് വേങ്കവിള .തവലോട്ടുകോണം സ്വദേശി സുനിതയെ കൊലപ്പെടുത്തിയ കേസിലാണ് ഭർത്താവ് ജോയ് ആന്റണിയ്‌ക്ക് ജീവപര്യന്തം കഠിനതടവും 60,000 രൂപ പിഴയും കോടതി വിധിച്ചത്. ആറാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ വിഷ്ണുവാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം അധിക തടവ് അനുഭവിക്കണം.
2013 ഓഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം. സുനിതയെ ജോയ് മൺവെട്ടിക്കൈ ഉപയോഗിച്ചാണ് അതിക്രൂരമായി തലയ്‌ക്കടിച്ചത്. അടിച്ച് വീഴ്‌ത്തിയതിന് പിന്നാലെ ജീവനോടെ ചുട്ടെരിച്ച് മൂന്ന് കഷ്ണങ്ങളാക്കി മുറിച്ച് മൂന്ന് ദിവസം സ്വന്തം കിടപ്പുമുറിയിൽ സൂക്ഷിച്ച ശേഷം സെപ്റ്റിക് ടാങ്കിൽ ഉപേക്ഷിച്ചെന്നാണ് കേസ്. ഏഴും അഞ്ചും വയസുള്ള പെൺകുട്ടികളുടെ മുന്നിൽ വച്ചാണ് ഇയാൾ സുനിതയുടെ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ചത്. അതിനിടെ ജോയിയുടെ മാതാവ് കുട്ടികളെ അടുത്ത വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. ഇതിന് ശേഷമാണ് സുനിതയെ ചുട്ടെരിച്ച് കഷ്ണങ്ങളാക്കിയത്. പിന്നീട് അമ്മ മറ്റൊരാളുടെ കൂടെ ഒളിച്ചോടിയെന്നാണ് മക്കളെ പറഞ്ഞ് വിശ്വസിപ്പിച്ചത്.
അഞ്ചാമത് വിവാഹം കഴിക്കാനായാണ് ഇത്തരത്തിൽ കൊടും ക്രൂരത കാണിച്ചതെന്ന് കോടതിയിൽ ജോയ് സമ്മതിച്ചു. സുനിത ഉൾപ്പെടെ നാല് ഭാര്യമാരാണ് ജോയിക്കുണ്ടായിരുന്നത്. രണ്ട് കുട്ടികളുടെ അമ്മയാണെന്ന പരിഗണന പോലും നൽകാതെയാണ് പ്രതി സുനിതയെ ജീവനോടെ ചുട്ടെരിച്ചത്. പ്രതിയ്‌ക്ക് സമൂഹത്തിൽ ജീവിക്കാനുള്ള അർഹത ഇല്ലെന്നും നീതിയ്‌ക്കായുള്ള സമൂഹത്തിന്റെ നിലവിളിയാണ് കോടതിയോട് ആവശ്യപ്പെട്ടതെന്നും കുറ്റവാളികളോട് അനുഭാവം പാടില്ലെന്ന മേൽക്കോടതി ഉത്തരവുണ്ടെന്നും വധശിക്ഷ നൽകണമെന്നുമാണ് ജില്ലാ ഗവൺമെന്റ് പ്ലീഡർ എം.സലാഹുദ്ദീൻ വാദിച്ചത്.
മികച്ച ജീവിതം ലഭിക്കുമെന്ന പ്രതീക്ഷയിൽ വിശ്വസിച്ച് കൂടെ ഇറങ്ങിവന്ന സുനിതയെ നിഷ്ഠൂരമായി കൊലപ്പെടുത്തിയെ പ്രതിക്ക് വധശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി അംഗീകരിച്ചില്ല. എന്നാൽ ഇരകൾക്കായുള്ള സർക്കാർ നിധിയിൽ നിന്ന് കുട്ടികൾക്ക് ആവശ്യമായ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം കോടതി അംഗീകരിച്ചു.
















Comments