ആലപ്പുഴ: കരുനാഗപ്പള്ളി ലഹരി കടത്തു കേസിൽ സിപിഎം നേതാവ് ഷാനവാസിന് പങ്കിലെന്ന വാദവുമായി പോലീസ്. കേസിൽ രണ്ട് പേരേക്കൂടി പോലീസ് പ്രതി ചേർത്തു. ഷാനവാസിന്റെ കയ്യിൽ നിന്നും ലോറി വാടകയ്‌ക്ക് എടുത്ത ഇടുക്കി സ്വദേശി ജയനേയും മറ്റൊരു ലോറി ഉടമയായ അൻസറിനേയുമാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്. ലഹരിക്കടത്തിൽ ഷാനവാസിനെതിരെ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
പാൻമസാല കടത്തു സംഘത്തിലെ പ്രധാനികൾ തൗസീഫും ജയനുമാണെന്ന് അന്വേഷണ സംഘം പറയുന്നു. കർണാടകയിൽ നിന്ന് പാൻമസാല എത്തിച്ചത് ജയനാണ്. തന്റെ ലോറി വാടകയ്‌ക്ക് നൽകിയിരിക്കുകയാണെന്ന് അൻസർ നേരത്തെ പോലീസിന് മൊഴി നൽകിയിരുന്നെങ്കിലും രേഖകൾ ഹാജരാക്കാൻ കഴിഞ്ഞില്ല. ഇതോടെയാണ് ഇയാളെ പ്രതി ചേർത്തത്. അൻസറും ജയനും ഒളിവിലാണെന്നും പോലീസ് പറഞ്ഞു.
അതേസമയം, പാൻമസാല കടത്തിയ രണ്ടാമത്തെ ലോറി ഉടമയായ സിപിഎം നേതാവ് ഷാനവാസിന് കേസിൽ പങ്കുണ്ടെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നാണ് പോലീസ് പറയുന്നത്. ഇക്കഴിഞ്ഞ ജനുവരി എട്ടിനാണ് 98 ചാക്കുകളിലായി കടത്താൻ ശ്രമിച്ച ഒന്നേകാൽ ലക്ഷം പാൻമസാല പാക്കറ്റുകൾ കരുനാഗപ്പള്ളിയിൽ വച്ച് പോലീസ് പിടികൂടിയത്. ഷാനവാസിനെ അറസ്റ്റ് ചെയ്യാൻ വൈകിയതിൽ പല കോണുകളിൽ നിന്നും പ്രതിഷേധം ഉയർന്നിരുന്നു. മന്ത്രി സജി ചെറിയാനുമായി വളരെ അടുത്ത ബന്ധമുള്ള നേതാവായതിനാലാണ് പോലീസ് അറസ്റ്റ് ചെയ്യാൻ വൈകുന്നത് എന്നായിരുന്നു പ്രധാനമായും ഉയർന്ന ആരോപണം.
















Comments