മലയാളികളരുടെ പ്രിയപ്പെട്ട നടനാണ് കൃഷ്ണകുമാർ. ചെറുതും വലുതുമായ വേഷങ്ങളിലൂടെ അദ്ദേഹം കുടുംബ പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടനായി മാറി. സിനിമയിലും സീരിയലിലും മാത്രമല്ല രാഷ്‌ട്രീയത്തിലും തന്റെ സാന്നിധ്യം അദ്ദേഹം അടയാളപ്പെടുത്തിയിട്ടുണ്ട്. ബിജെപിയ്‌ക്ക് വേണ്ടി സജീവമായി പ്രവർത്തിക്കുന്ന അദ്ദേഹം തന്റെ രാഷ്‌ട്രീയ കാഴ്ചപ്പാടുകളും ചിന്തകളും കൃത്യമായി പ്രകടിപ്പിക്കുന്ന വ്യക്തി കൂടിയാണ്. ഇപ്പോഴിതാ, പശുക്കളോടുള്ള തന്റെ സ്നേഹത്തെപ്പറ്റി വിവരിക്കുകയാണ് നടൻ.
സൗകര്യം കിട്ടുമ്പോൾ പശുക്കളുടെ അടുത്തൊന്നു ചെന്ന് നിൽക്കുക. അവയുടെ കണ്ണുകളിലേക്കു നോക്കുക. രാഷ്‌ട്രീയമായ അന്ധത ബാധിച്ചിട്ടില്ലെങ്കിൽ ആ നിമിഷങ്ങളിൽ മനസ് നിറയുന്നത് അനുഭവിക്കാനാകും. നല്ലതിനെതിരെ എന്നും ഗോബാക്ക് വിളിക്കാൻ പഠിച്ചവരോട് പരിഭവമൊന്നുമില്ല. കാരണം, അതാണ് എന്റെ ഭാരതീയ സംസ്കാരം എന്നെ പഠിപ്പിച്ചിരിക്കുന്നത് എന്ന് കൃഷ്ണകുമാർ പറയുന്നു.

കൃഷ്ണകുമാറിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്,
നമസ്കാരം സഹോദരങ്ങളേ, നിങ്ങളോട് സൗമ്യതയെപ്പറ്റിയും ശാന്തതയെപ്പറ്റിയും സ്നേഹത്തെപ്പറ്റിയും ചുരുക്കത്തിൽ ചില കാര്യങ്ങൾ പറയാമെന്നു കരുതി. കാരണമെന്താണെന്ന് ഇതിനൊപ്പമുള്ള ചിത്രങ്ങൾ പറയും. പേരിൽത്തന്നെ കൃഷ്ണനുള്ള എനിക്ക് ഗോക്കളോടുള്ള സ്നേഹം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മുജ്ജന്മങ്ങളിലെന്നോ ഉണ്ടായ ആ ബന്ധം ഇന്നിപ്പോൾ പൂർവാധികം ദൃഢമായിരിക്കുന്നു. രാഷ്‌ട്രീയമായ അന്ധത ബാധിച്ച ചിലരൊക്കെ ട്രോളിയേക്കാം, പക്ഷെ ഒന്നുപറയാം; എപ്പോഴെങ്കിലും സൗകര്യം കിട്ടുമ്പോൾ പശുക്കളുടെ അടുത്തൊന്നു ചെന്ന് നിൽക്കുക. അവയുടെ കണ്ണുകളിലേക്കു നോക്കുക. രാഷ്‌ട്രീയമായ അന്ധത ബാധിച്ചിട്ടില്ലെങ്കിൽ താങ്കൾക്കും ആ നിമിഷങ്ങളിൽ മനസ് നിറയുന്നത് അനുഭവിക്കാനാകും.
ഞാനും നിങ്ങളും ജനിച്ചുവീണുകഴിഞ്ഞ് ജീവൻ നിലനിർത്തിയതും വളർന്നു വലുതായതും അമ്മയുടെ മുലപ്പാൽ കുടിച്ചാണ്. ഒരു ഘട്ടം കഴിഞ്ഞാൽപ്പിന്നെ നമ്മുടെയൊക്കെ ജീവിതത്തിൽ പാലിന്റെ പുണ്യവും പൊലിമയും നമുക്കു തരുന്നത് ഈ മിണ്ടാപ്രാണികളാണ്. രണ്ടും അമ്മമാരാണ്. ഉറപ്പിച്ചുപറയട്ടെ, എവിടെ, എപ്പോൾ സൗകര്യമുണ്ടായാലും ഞാൻ ഇവർക്കൊപ്പം ഇനിയും സമയം ചിലവിടും. താങ്കളും അങ്ങനെ ചെയ്യാൻ, ഞാൻ ആഗ്രഹിക്കുന്നു. ഗോമാതാവിനെ പൂജിക്കാനും പരിപാലിക്കാനും പഠിപ്പിച്ച അച്ഛനമ്മമാർക്ക് നന്ദി. നല്ലതിനെതിരെ എന്നും ഗോബാക്ക് വിളിക്കാൻ പഠിച്ചവരോട് പരിഭവമൊന്നുമില്ല. കാരണം, അതാണ് എന്റെ ഭാരതീയ സംസ്കാരം എന്നെ പഠിപ്പിച്ചിരിക്കുന്നത്. മനസ്സുനിറഞ്ഞു നിർത്തുന്നു. നന്മയുടെ പാലാഴി പരന്നൊഴുകട്ടെ.


















Comments