ലക്‌നൗ: ഗ്രേറ്റർ നോയിഡ വെസ്റ്റിലെ സ്പോർടസ്‌ഹോം പ്രോജക്റ്റുമായി ബന്ധപ്പെട്ട കേസിൽ സിഇഒ റിതു മഹേശ്വരിക്കെതിരെയുള്ള ഉത്തരവിനെതിരെ നോയിഡ അതോറിറ്റി ഹർജി നൽകി. നോയിഡ അതോറിറ്റി സിഇഒ റിതു മഹേശ്വരിയെ ശിക്ഷിക്കുകയും ശമ്പളത്തിൽ നിന്ന് 10,000 രൂപ വെട്ടിക്കുറയ്‌ക്കുകയും ചെയ്ത അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെയാണ് നോയിഡ അതോറിറ്റി ഹർജി നൽകിയത്. സ്‌പോർട്‌സ്‌ഹോം പ്രാജക്റ്റ് ഏറ്റെടുത്ത എംഎംആർ ഗ്രൂപ്പ്,
നോയിഡ അതോറിറ്റി തങ്ങളുടെ പരാതികൾ പരിഗണിച്ചില്ല എന്ന
വാദവുമായി ഹൈക്കോടതിയെ നേരിട്ട് സമീപിക്കുകയായിരുന്നു.
കഴിഞ്ഞ വർഷം ഒരു റിയൽ എസ്റ്റേറ്റ് സംരഭകൻ നൽകിയ കോടതിയലക്ഷ്യ ഹർജിക്ക് മറുപടി നൽകുന്നതിൽ നോയിഡ അതോറിറ്റി പരാജയപ്പെട്ടതിനെ തുടർന്നാണ് അലഹബാദ് ഹൈക്കോടതി സിഇഒയുടെ ശമ്പളത്തിൽ നിന്ന് 10,000 രൂപ വെട്ടി കുറയ്‌ക്കാൻ ഉത്തരവിട്ടത്. അതോറിറ്റിയുടെ സിഇഒയുടെ ശമ്പളത്തിൽ നിന്ന് 10,000 രൂപ പിഴ ഈടാക്കുമെന്ന് അലഹബാദ് ഹൈക്കോടതി നൽകിയ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
2014-ൽ, ദേവസായി കൺസ്ട്രക്ഷൻ പ്രോജക്റ്റിന്റെ ഭാഗമായി അഞ്ച് വർഷ കാലയളവിൽ ബിൽഡിംഗ് പ്ലാൻ അനുവദിച്ചിരുന്നു. എന്നാൽ, പകർച്ചവ്യാധി കാരണം സമയപരിധിക്കുള്ളിൽ കെട്ടിട നിർമ്മാണം പൂർത്തിയാക്കാൻ സാധിച്ചില്ല. 2020-ൽ, റിയൽ എസ്റ്റേറ്റ് സംരഭകൻ പുനർനിർണയ പദ്ധതി സമർപ്പിച്ചു. ഇത് നോയിഡ അതോറിറ്റി കൃത്യസമയത്ത് പരിഗണിക്കുകയോ പ്രതികരിക്കുകയോ ചെയ്തില്ല. ഇതിനെത്തുടർന്നാണ് റിയൽ എസ്റ്റേറ്റ് സംരംഭകർ നോയിഡ അതോറിറ്റിയുടെ സിഇഒക്കെതിരെ 2021-ൽ അലഹബാദ് ഹൈക്കോടതിയിൽ പെറ്റീഷൻ ഫയൽ ചെയ്തത്.
ഹൈക്കോടതി കേസ് തീർപ്പാക്കുകയും പദ്ധതികൾ പാസാക്കാൻ അതോറിറ്റിക്ക് എട്ടാഴ്ച സമയം അനുവദിച്ചെങ്കിലും റിയൽ എസ്റ്റേറ്റ് സംരഭകർ കുടിശ്ശിക സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചിട്ടില്ലെന്നും ഓഫ്ലൈൻ വഴിയാണ് അപേക്ഷിച്ചതെന്നും കാണിച്ച് നോയിഡ അതോറിറ്റി പദ്ധതികൾ നിരസിച്ചു. ഇരുപക്ഷവും കേട്ട ശേഷം അലഹബാദ് ഹൈക്കോടതി നിലവിലെ നോയിഡ അതോറിറ്റി സിഇഒക്കെതിരെ നടപടി സ്വീകരിച്ചത്.
Comments