പൊതുജന പങ്കാളിത്തം പ്രകടിപ്പിക്കുന്നതിനുള്ള മികച്ച മാദ്ധ്യമമായി മൻ കി ബാത്ത് മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യൻ കളിപ്പാട്ട വിപണി മുതൽ ഇ-സഞ്ജീവനിയെ കുറിച്ച് വരെ പ്രധാനമന്ത്രി പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിനെ അഭിസംബോധന ചെയ്യവേ പറഞ്ഞു. 98-ാം പതിപ്പിനാണ് ഇന്ന് രാജ്യം സാക്ഷ്യം വഹിച്ചത്. ഇന്ത്യൻ കളിപ്പാട്ടങ്ങൾക്ക് ആഗോള തലത്തിൽ ലഭിച്ച സ്വീകാര്യതയെ കുറിച്ച് പറഞ്ഞു കൊണ്ടാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. വിദേശ രാജ്യങ്ങളിൽ പോലും താൽപര്യം വർദ്ധിക്കുന്ന തരത്തിലേക്ക് ഉയർന്നിരിക്കുകയാണ് ഇന്ത്യൻ കളിപ്പാട്ടങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിജിറ്റൽ സാങ്കേതിക വിദ്യയിൽ വൻ കുതിച്ച്് ചാട്ടമാണ് ആധുനിക ഇന്ത്യയിൽ പ്രകടമാകുന്നത്. ഡിജിറ്റൽ ഇന്ത്യയുടെ ശക്തി ഓരോ വീട്ടിലും എത്തിക്കുന്നതിൽ വ്യത്യസ്ത ആപ്പുകൾ വലിയ പങ്കുവഹിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. അത്തരത്തിൽ ഇ-സഞ്ജീവനി വഹിക്കുന്ന പങ്കിനെ കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു. ദൂരെ ഇരുന്നുകൊണ്ട് വീഡിയോ കോൺഫറൻസിംഗിലൂടെ ഡോക്ടറുമായി സംസാരിച്ച്, രോഗ വിവരങ്ങൾ പങ്കുവെയ്‌ക്കുന്ന ടെലികൺസൾട്ടേഷൻ സംവിധാനം രാജ്യത്തെ കോടിക്കണക്കിന് ആളുകൾക്കാണ് ഉപകാരപ്രദമായത്. ടെലി കൺസൾട്ടന്റുമാരുടെ എണ്ണം പത്തുകോടി കവിഞ്ഞു. രോഗിയും ഡോക്ടറുമായുള്ള അത്ഭുതകരമായ ബന്ധം വലിയ നേട്ടമാണെന്നും ഈ സൗകര്യത്തിന് പിന്നിൽ പ്രവർത്തിക്കുന്നവരെ അദ്ദേഹം അഭിനന്ദിച്ചു. ഇന്ത്യയിലെ ജനങ്ങൾ സാങ്കേതികവിദ്യയെ തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കിയതിന്റെ ജീവിക്കുന്ന ഉദാഹരണമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ യുപിഐയുടെ ശക്തിയെക്കുറിച്ചും പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ സംസാരിച്ചു. ഇന്ത്യയും സിംഗപ്പൂരും തമ്മിൽ അടുത്തിടെ ആരംഭിച്ച യുപിഐ-പേ ലിങ്കിനെക്കുറിച്ച് അദ്ദേഹം സൂചിപ്പിച്ചു. സിംഗപ്പൂരിലെയും ഇന്ത്യയിലെയും ആളുകൾ അവരുടെ രാജ്യങ്ങളിൽ ചെയ്യുന്നതുപോലെ തന്നെ മൊബൈൽ ഫോണുകളിൽ നിന്ന് പണം കൈമാറ്റം ചെയ്യുന്നു. 700 വർഷങ്ങൾക്ക് ശേഷം ബംഗാളിലെ ത്രിവേണി കുംഭ മഹോത്സവത്തിന്റെ പുനരുജ്ജീവനത്തെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. ഒരു പാരമ്പര്യത്തെ പുനരുജ്ജീവിപ്പിക്കുക മാത്രമല്ല, ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുകയും ചെയ്യുന്ന ജനങ്ങളുടെ ശ്രമങ്ങളെ അഭിനന്ദിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.
















Comments