ന്യൂഡൽഹി: ഡിജിറ്റൽ സാങ്കേതിക വിദ്യയിൽ വൻ കുതിച്ച്് ചാട്ടമാണ് ആധുനിക ഇന്ത്യയിൽ പ്രകടമാകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിജിറ്റൽ ഇന്ത്യയുടെ ശക്തി ഓരോ വീട്ടിലും എത്തിക്കുന്നതിൽ വ്യത്യസ്ത ആപ്പുകൾ വലിയ പങ്കുവഹിക്കുന്നു. ഇ-സഞ്ജീവനി വഹിക്കുന്ന പങ്കിനെ കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു. ടെലികൺസൾട്ടേഷൻ സംവിധാനം രാജ്യത്തെ കോടിക്കണക്കിന് ആളുകൾക്കാണ് വെളിച്ചം പകർന്നത്. ദൂരെ ഇരുന്നുകൊണ്ട് വീഡിയോ കോൺഫറൻസിംഗിലൂടെ ഡോക്ടറുമായി സംസാരിച്ച് രോഗ വിവരങ്ങൾ പങ്കുവെയ്‌ക്കുന്ന ആധുനിക സംവിധാനമാണ് ഇ-സഞ്ജീവനി.
ടെലി കൺസൾട്ടന്റുമാരുടെ എണ്ണം പത്തുകോടി കവിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. രോഗിയും ഡോക്ടറുമായുള്ള അത്ഭുതകരമായ ബന്ധം വലിയ നേട്ടമാണെന്നും ഈ സൗകര്യത്തിന് പിന്നിൽ പ്രവർത്തിക്കുന്നവരെയും അദ്ദേഹം അഭിനന്ദിച്ചു. ഇന്ത്യയിലെ ജനങ്ങൾ സാങ്കേതികവിദ്യയെ തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കിയതിന്റെ ജീവിക്കുന്ന ഉദാഹരണമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതുജന പങ്കാളിത്തം പ്രകടിപ്പിക്കുന്നതിനുള്ള മികച്ച മാദ്ധ്യമമായി മൻ കി ബാത്ത് മാറിയെന്ന് പ്രധാനമന്ത്രി പ്രസംഗത്തിൽ പറഞ്ഞു. മൻ കി ബാത്തിന്റെ 98-ാം പതിപ്പിനാണ് ഇന്ന് രാജ്യം സാക്ഷ്യം വഹിച്ചത്. ഇന്ത്യൻ കളിപ്പാട്ടങ്ങൾക്ക് ആഗോള തലത്തിൽ ലഭിച്ച സ്വീകാര്യതയെ കുറിച്ച് പറഞ്ഞു കൊണ്ടാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. വിദേശ രാജ്യങ്ങളിൽ പോലും താൽപര്യം വർദ്ധിക്കുന്ന തരത്തിലേക്ക് ഉയർന്നിരിക്കുകയാണ് ഇന്ത്യൻ കളിപ്പാട്ടങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















Comments