ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിൽ പ്രതിഷേധമറിയിച്ച് നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ്. കൊച്ചിയിലെ സാഹചര്യം നിസ്സാരവത്കരിക്കപ്പെടുന്നതിനെ വിമർശിച്ചാണ് താരം സംസാരിച്ചത്. കൊച്ചി നിവാസികൾക്ക് ഇവിടുത്തെ സാഹചര്യം എന്താണെന്ന് വ്യക്തമായി അറിയാമെന്നും ഇത്രയും മാരകമായ സാഹചര്യത്തിൽ നിന്ന് എങ്ങനെ മറികടക്കുമെന്നത് ചോദ്യമാണെന്നും പ്രമുഖ മാദ്ധ്യമത്തിനോട് സംസാരിക്കവെ സാന്ദ്ര തോമസ് പറഞ്ഞു.
സാന്ദ്ര തോമസിന്റെ പ്രതികരണത്തിന്റെ പൂർണ്ണരൂപം….
ഞാൻ കൊച്ചി പാലാരിവട്ടത്തായിരുന്നു താമസം. ആറ് മാസത്തോളമായി ഒരുപാട് പ്രശ്‌നങ്ങളുണ്ട്. അന്തരീക്ഷത്തിൽ ഒരുപാട് രാസമാലിന്യങ്ങളുണ്ട്. അതിന്റെ പേരിൽ ഗ്രീൻ ട്രിബ്യൂണൽ കേസെടുക്കുകയുണ്ടായി. കൊച്ചിയിൽ ഒരുപാട് പേർക്ക് തൊണ്ടയിൽ അണുബാധ ഉണ്ടായി. ശബ്ദം പോയി. അതുപോലെ ശബ്ദം ഒരാഴ്ചയോളും ഇല്ലാതായ ഒരു ആളാണ് ഞാൻ. അപ്പോഴാണ് ഇതിനെ കുറിച്ച് അറിയുന്നത്. അവിടെ പത്തോളം ഫാക്ടറികളുടെ പേരിൽ ഗ്രീൻ ട്രിബ്യൂണൽ കേസെടുത്തിട്ടുണ്ട്. അപ്പോൾ അങ്ങനെ ഒരു സാഹചര്യത്തിലായിരിക്കുമ്പോഴാണ് ബ്രഹ്മപുരം കത്തുന്നത്. ബ്രഹ്മപുരം കത്തിയതിനാൽ അവർ എല്ലാവരും താൽക്കാലികമായി ഇത് നിർത്തിവെച്ചിരിക്കുകയാണ്. ബ്രഹ്മപുരം കത്തിയപ്പോൾ മൂന്നൂറോ നാന്നൂറും ഒക്കെ കണ്ടിരുന്നു അന്തരീക്ഷത്തിലെ മാലിന്യത്തിലെ തോത്. മുമ്പും കൊച്ചിയിലെ സ്ഥിതി ഇതായിരുന്നെങ്കിലും ആരും അറിഞ്ഞില്ലെന്ന് മാത്രം.
ബ്രഹ്മപുരം കത്തി എന്ന് അറിഞ്ഞ് അവിടെ നിന്ന് പോന്നെങ്കിലും കുട്ടികൾ ഇപ്പോഴും അത് അനുഭവിക്കുകയാണ്. ചുമയും തലവേദനയും മൂക്കൊലിപ്പും അങ്ങനെ ഇതിന്റേതായ എല്ലാ പ്രത്യാഘാതങ്ങളും ഞാനും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇനിയും കൊച്ചിയിൽ നിൽക്കാൻ പറ്റാത്ത സാഹചര്യമായത് കൊണ്ടാണ് അവിടെ നിന്ന് മാറിയത്. പക്ഷേ എവിടെയും പോകാനാകാത്ത ഒരുപാട് കുടുംബങ്ങളുണ്ട്, അമ്മമാരുണ്ട്. അതുപോലെ പറയേണ്ടത് കുട്ടികളുടെ അവസ്ഥയാണ്. കുട്ടികളാണ് ഇതിന്റെ ദൂഷ്യ ഫലങ്ങൾ വളരെ അധികം അനുഭവിക്കുന്നത്. അതിനൊപ്പം പരീക്ഷയും. പരീക്ഷ എങ്ങനെ കുട്ടികൾ എഴുതും എന്നാണ് സർക്കാർ വിചാരിക്കുന്നത്.
മന്ത്രിമാരെന്നല്ല, രാഷ്‌ട്രീയ പ്രവർത്തകരെന്നല്ല, സിനിമ താരങ്ങൾ എല്ലാം വളരെ മോശമായിട്ടാണ് ഇതിൽ ഇടപെട്ടിരിക്കുന്നത്. കൊച്ചിയിൽ അസ്വഭാവിക സാഹചര്യം ഇല്ല എന്നാണ് എല്ലാവരും പറഞ്ഞുകൊണ്ടിരുന്നത്. മേയറും ഉദ്യോഗസ്ഥരും അടക്കമുള്ള ഉത്തരവാദിപ്പെട്ടവരുടേതെല്ലാം ഒരു പ്രതിരോധ പറച്ചിലുകളായിരുന്നു. അവിടെ ജീവിക്കുന്ന ആളുകൾക്ക് അറിയാം എന്താണ് സംഭവിക്കുന്നതെന്ന്. ഡയോക്‌സിൻ എന്ന വാതകം പ്രകൃതിയിലേക്ക് ഇറങ്ങി കഴിഞ്ഞാൽ അത് ചിരഞ്ജീവിയാണെന്ന് എല്ലാവരും ഇപ്പോൾ അറിഞ്ഞു. ഇത്രയും മാരകമായ ഒരു സാഹചര്യം എങ്ങനെ മറികടക്കുമെന്നാണ് ഉദ്യോഗസ്ഥർ എല്ലാം പറയുന്നത്. കൊച്ചിയിലേക്ക് വരാൻ എനിക്ക് പേടിയാണ്. ബ്രഹ്മപുരം കത്തി മൂന്നാമത്തെ ദിവസമാണ് നിയമസഭ നടക്കുന്നത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി എന്തെങ്കിലും പറയും എന്ന് ഞാൻ പ്രതീക്ഷിച്ചു. ഒരക്ഷരം മിണ്ടിയില്ല എന്നതാണ് വേദനാജനകമായ ഒരു കാര്യം.
















Comments