കാൻബെറ: ഓസ്‌ട്രേലിയയിലുണ്ടായ കാട്ടുതീ ഓസോൺ പാളികളിലെ വിളളൽ വർദ്ധിക്കുന്നതിന് കാരണമായതായി പഠന റിപ്പോട്ട്. അമേരിക്കയിലെ മാസ്സച്ചുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയാണ് പഠനം നടത്തിയത്. 2019 ഡിസംബർ മുതൽ 2020 ജനുവരി വരെ ഓസ്‌ട്രേലിയയിലുണ്ടായ കാട്ടുതീ ഒസോൺപാളികളെ സാരമായി ബാധിച്ചതായും പഠന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ കാട്ടുതീയിൽ ഒന്നായിരുന്നു 2019-20 കാലയളവിൽ ഉണ്ടായത്. സംഭവത്തിൽ 36 പേർ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിന് ആൾക്കാരെ ബാധിക്കുകയും ചെയ്തു. തീപ്പിടുത്തതിൽ ഉയരുന്ന പുകപടലങ്ങൾ ഓസോൺ പാളികളിലെ വിള്ളൽ കൂടുതൽ വർദ്ധിപ്പിച്ചതായും പുക പടലങ്ങളിൽ നിന്നുള്ള കണികകൾ ഓസോൺ പാളിയിൽ രാസപ്രവർത്തനത്തിന് വഴിവെച്ചതായും പഠന റിപ്പോർട്ടിൽ പറയുന്നു.
കാട്ടുതീ ഉണ്ടായ ശേഷം ദക്ഷിണ ധ്രുവത്തിലെ അന്തരീക്ഷത്തിൽ ഹൈഡ്രോക്ലോറിക് ആസിഡിന്റെ അളവ് മുൻ വർഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞതായും പഠനം വിലയിരുത്തി. അന്തരീക്ഷത്തിൽ മറ്റ് രാസ പദാർത്ഥങ്ങളുടെ അളവ് വർദ്ധിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലും ആഫ്രിക്ക, തെക്കേ അമേരിക്ക മേഖലകളിലെ വിവിധ ഭാഗങ്ങളിലെയും ഒസോൺപാളിയിൽ മൂന്ന് മുതൽ അഞ്ച് ശതമാനം വരെ കുറഞ്ഞതായും പഠനത്തിൽ പറയുന്നു.
Leave a Comment