കോഴിക്കോട്: എലത്തൂർ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയേക്കും. മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിൽ കഴിയുകയാണ് ഷാറൂഖ്. ഇന്ന് രാവിലെ നടത്തുന്ന രക്ത പരിശോധനയുടെ ഫലത്തിന്റെ അടിസ്ഥാനത്തിലാകും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്ന കാര്യത്തിൽ പോലീസ് തീരുമാനമെടുക്കുക. ആശുപത്രിയിൽ ചികിത്സ കഴിയാത്ത സാഹചര്യമാണെങ്കിൽ ഓൺലൈനായി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്ന കാര്യവും ആലോചിക്കുന്നുണ്ട്.
അതേസമയം കനത്ത കാവലിൽ ആശുപത്രിയിൽ കഴിയുന്ന ഷാറൂഖിനെ ഇന്നലെയും പോലീസ് ചോദ്യം ചെയ്തിരുന്നു. എൻ ഐ എ സംഘവും അന്വേഷണത്തിന്റെ ഭാഗമായി കോഴിക്കോടുണ്ട്. നേരത്തെ സെയ്ഫിയുടെ പ്രാഥമിക മൊഴി പുറത്തുവന്നിരുന്നു. ഷാരൂഖിന്റെ രോഗം ഭേദമായ ശേഷം വിശദമായി ചോദ്യം ചെയ്‌താലേ സംഭവത്തിൽ വ്യക്തത വരൂ. നിലവിൽ കോഴിക്കോട്ടെ ട്രെയിൻ തീവയ്‌പ് ഭീകരാക്രമണമാണെന്ന സംശയമാണ് അന്വഷണ സംഘത്തിനുള്ളത്. പ്രതിയായ ഷാറൂഖ് സെയ്ഫി ഏതെങ്കിലും ഭീകര സംഘടനയുടെ സ്ലീപ്പർ സെല്ലിലെ അംഗമാകാമെന്ന് മഹാരാഷ്‌ട്ര എ.ടി.എസാണ് കേരള പൊലീസിനെ അറിയിച്ചത്. ക്രിമിനൽ പശ്ചാത്തലമില്ലാത്ത യുവാക്കളെയാണ് ഇത്തരം ദൗത്യങ്ങൾക്ക് സ്ലീപ്പർ സെല്ലിലേക്ക് തിരഞ്ഞെടുക്കുന്നത്.
മാദ്ധ്യമങ്ങളെ കണ്ട ഡി. ജി.പി അനിൽ കാ ന്തും ഭീകരബന്ധം തള്ളിയിട്ടില്ല. ട്രെയിനിൽ തീവച്ചതിനും ആരുടെയും കണ്ണിൽ പെടാതെ രക്ഷപ്പെട്ടതിനും പിന്നിൽ ഭീകരഗ്രൂപ്പുകളുടെ ആസൂത്രണവും കേരളത്തിൽ ഉൾപ്പെടെ നിരവധി സഹായികളുടെ പങ്കാളിത്തവും സംശയിക്കുന്നു. കോരപ്പുഴ റെയിൽപാലവും ആളൊഴിഞ്ഞ എലത്തൂർ പ്രദേശവുമാണ് ആക്രമണത്തിന് ഷാറൂഖ് തിരഞ്ഞെടുത്തത്. ദൗത്യം പാളിയപ്പോൾ മഹാരാഷ്‌ട്രയിലെ കലംബാനിയിൽ വച്ച് ഷാറൂഖിനെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് വകവരുത്താൻ ശ്രമിച്ചതാണോ എന്നും അന്വേഷിക്കുന്നുണ്ട്.
കുറ്റം ചെയ്യാൻ തന്നെ പ്രേരിപ്പിച്ചത് മറ്റൊരാളുടെ ഉപദേശമാണെന്ന് ചോദ്യം ചെയ്യലിൽ ഷാറൂഖ് സെയ്ഫി പറഞ്ഞിരുന്നു. ആക്രമണം നടത്തിയാൽ നല്ലത് സംഭവിക്കുമെന്ന് ഒരാൾ ഉപദേശം നൽകിയത് കൊണ്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇയാൾ കേരളാ പോലീസിനോട് പറഞ്ഞത്. യാത്രയ്‌ക്കിടയിൽ പരിചയപ്പെട്ട സുഹൃത്തും ഒപ്പമുണ്ടായിരുന്നുവെന്നും ഇയാൾ പറഞ്ഞു. എന്നാൽ ഇയാൾ മുംബൈ വരെയാണ് ഒപ്പമുണ്ടായിരുന്നതെന്നും തീവെപ്പ് കേസിലെ മുഖ്യപ്രതി പറഞ്ഞു. തന്റെ പൊട്ടബുദ്ധിയിലാണ് എല്ലാം ചെയ്തതെന്നും കൂട്ടാളികളില്ലെന്നുമാണ് കേരള പോലീസിനോട് ഇയാൾ പറഞ്ഞത്.
കോഴിക്കോട് വരെ യാത്ര ചെയ്യാവുന്ന ജനറൽ ടിക്കറ്റാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. എന്നാൽ ഏത് സ്‌റ്റേഷനിലാണ് ഷാറൂഖ് ഇറങ്ങിയതെന്ന് അറിയില്ല. ട്രെയിൻ ഇറങ്ങിയതിന് പിന്നാലെ പമ്പിൽ പോയി മൂന്ന് കുപ്പി പെട്രോൾ വാങ്ങി ട്രെയിനിൽ കയറി ആക്രമണം നടത്തുകയായിരുന്നു. പെട്രോൾ ഒഴിച്ച ശേഷം കൈയ്യിൽ കരുതിയിരുന്ന ലൈറ്റർ കൊണ്ട് കത്തിച്ചുവെന്നും പ്രതി പറഞ്ഞു. ഷാറൂഖ് ഒറ്റയ്‌ക്ക് കോഴിക്കോട്ടിറങ്ങി പെട്രോൾ വാങ്ങി ട്രെയിനിൽ തീ വച്ചെന്ന മൊഴി പൊലീസ് വിശ്വസിക്കുന്നില്ല. നിലവിൽ ഭീകരബന്ധമുള്ളവർ ഷാറൂഖിനെ വിലയ്‌ക്കെടുത്ത് തീവ്രവാദ ആശയങ്ങളിലേക്ക് പരിവർത്തനം ചെയ്‌തെന്ന സംശയവും ശക്തമാണ്.
2022 ജൂണിൽ സിഗരറ്റ് ഉൾപ്പെടെയുള്ള മറ്റ് ദുശ്ശീലങ്ങൾ ഷാരൂഖ് ഉപേക്ഷിച്ചതായാണ് വിവരം. ഇത് മാത്രമല്ല മുടങ്ങാതെ നിസ്കരിക്കാനും ആരംഭിച്ചിരുന്നു. എന്നാൽ ഷാറൂഖ് ഇതുവരെ ഡൽഹിയിൽ നിന്ന് മറ്റെങ്ങോട്ടും പോയിട്ടില്ലെന്നും മറ്റാരോ ഷഹറൂഖിനൊപ്പം ഉണ്ടെന്നുമാണ് പിതാവ് ഫക്രുദീൻ പറയുന്നത്. കഴിഞ്ഞ ജൂൺ മുതൽ ജീവിത ശൈലി തന്നെ മാറി. ആഡംബര ജീവിതം കൂടുതൽ പണം കിട്ടിയതിന് തെളിവായി. ഇയാളെ കാണാതായെന്ന പരാതിയിലടക്കം ഗൂഢാലോചന ഉണ്ടോയെന്നും പരിശോധിക്കുന്നു.
















Comments