രാത്രി കിടന്നുറങ്ങുന്ന നാം പിറ്റേന്ന് രാവിലെ എഴുന്നേൽക്കണമെന്ന് യാതൊരു നിർബന്ധവുമില്ലെന്ന ഒരു ചൊല്ലുണ്ട്.. അത്രമാത്രം പ്രവചനാതീതമാണ് ജീവിതം. അതുപോലെ പെട്ടെന്നൊരു ദിവസമായിരുന്ന ഒമ്പതുകാരനായ വരുണിന്റെ ജീവിതം കീഴ്മേൽ മറിഞ്ഞത്.
2019-ലായിരുന്നു സംഭവം. ബെംഗളൂരുവിൽ സ്ഥിരതാമസമാക്കിയ മലയാളി കുടുംബമാണ് വരുണിന്റേത്. ബാല്യത്തിന്റെ കുസൃതികളുമായി കളിച്ചുനടക്കേണ്ട പ്രായത്തിൽ 9-കാരന്റെ വൃക്കകൾ പൂർണമായും തകരാറിലായി. നീണ്ട കാലത്തെ ആശുപത്രി വാസത്തിനും ഡയാലിസിസിനും ശേഷം ജീവിതത്തിലേക്ക് അവൻ പതിയെ തിരിച്ചുവന്നു. അമ്മ ദീപയായിരുന്നു രണ്ടാമതൊന്ന് ആലോചിക്കാതെ തന്റെ മകന് വൃക്ക ദാനം ചെയ്തത്.
ഇന്ന്.. നാല് വർഷത്തിനപ്പുറം വരുണിന്റെ ജീവിതം വീണ്ടും മാറുകയാണ്. ഇക്കുറി സന്തുഷ്ടനാണ് വരുൺ. കാരണം ലോകം ഉറ്റുനോക്കുന്ന അന്താരാഷ്‌ട്ര കായിക മത്സരത്തിന്റെ ഭാഗമായി കൊണ്ടാണ് വരുൺ ചരിത്രം സൃഷ്ടിക്കുന്നത്. ശാരീരികവും മാനസികവുമായി നേരിട്ട വെല്ലുവിളികളെ തരണം ചെയ്ത് ജീവിതത്തിലേക്ക് തിരിച്ചുവന്ന വരുൺ ‘ഒളിമ്പിക്‌സിൽ’ പങ്കെടുക്കാൻ പോവുകയാണ്. ഓസ്‌ട്രേലിയയിൽ നടക്കാനിരിക്കുന്ന വേൾഡ് ട്രാൻസ്പ്ലാന്റ് ഗെയിംസ് 2023-ൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ പോകുന്ന ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിയാണ് ഈ 13-കാരൻ..
ഒരു ദിവസം കുടുംബ ചടങ്ങിൽ പങ്കെടുത്തുകൊണ്ടിരിക്കുമ്പോൾ തലകറങ്ങി വീണതോടെയാണ് വരുണിന്റെ ജീവിതത്തിലെ കയ്‌പേറിയ അദ്ധ്യായങ്ങൾ തുടങ്ങുന്നത്. അന്ന് വരുണും മാതാപിതാക്കളും ചെന്നൈയിലായിരുന്നു. പിന്നീട് ബെംഗളൂരുവിലേക്ക് തിരിച്ചുവന്നതോടെ അവന് കടുത്ത വയറുവേദന അനുഭവപ്പെടാൻ തുടങ്ങി. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച് പരിശോധനകൾ നടത്തി. രണ്ട് ദിവസത്തിന് ശേഷം ഫലം വന്നു. വരുണിന് സികെഡി (ക്രോണിക് കിഡ്‌നി ഡിസീസ്) സ്ഥിരീകരിച്ചു. മകന് വൃക്ക ദാനം ചെയ്യാൻ അമ്മ ദീപ ആദ്യമേ ഒരുക്കമായിരുന്നു. അതുകൊണ്ട് വൈകാതെ തന്നെ ശസ്ത്രക്രിയകൾ പൂർത്തിയായി. വരുൺ ജീവിതത്തിലേക്ക് തിരിച്ചുവന്നു. ഏറെ നാളത്തെ ആശുപത്രി വാസത്തിനും ചികിത്സയ്‌ക്കും ഒടുവിൽ അവയവ ദാതാവായ ദീപയും സാധാരണ ജീവിതം നയിക്കാൻ തുടങ്ങി. ഇതിന് പിന്നാലെ വേൾഡ് ട്രാൻസ് പ്ലാന്റ് ഗെയിംസ് 2023 എത്തിയതോടെ കയ്പേറിയ അദ്ധ്യായങ്ങൾക്ക് അന്ത്യം കുറിച്ചു.
അവയവദാനത്തിന്റെ മഹത്വം ലോകമെമ്പാടും ചർച്ച ചെയ്യപ്പെടുമ്പോഴും സമൂഹത്തിൽ നിലനിൽക്കുന്ന ചില തെറ്റായ ധാരണകളെ തച്ചുടയ്‌ക്കുന്ന ഒന്നാണ് വേൾഡ് ട്രാൻസ്പ്ലാന്റ് ഗെയിംസ്. അവയങ്ങൾ ദാനം ചെയ്തവർക്കും സ്വീകരിച്ചവർക്കും വേണ്ടി നടത്തുന്ന അന്താരാഷ്‌ട്ര മത്സരമാണിത്. അവയവങ്ങൾ സ്വീകരിച്ച് പുതുജീവിതത്തിലേക്ക് എത്തിയവർക്കും ദാനം ചെയ്തവർക്കും ആരോഗ്യത്തോടെയുള്ള ജീവിതം സാധ്യമാണെന്ന് ബോധവത്കരിക്കുന്നതിനും അവയവദാനത്തിന്റെ മഹത്വവും പ്രാധാന്യവും ലോകജനതയിലേക്ക് ആഴത്തിൽ എത്തിക്കുന്നതിനും വേണ്ടി നടത്തുന്ന കായിക മാമാങ്കമാണ് വേൾഡ് ട്രാൻസ്പ്ലാന്റ് ഗെയിംസ്. ഇതിനായി രൂപീകരിച്ചിരിക്കുന്ന ഫെഡറേഷനിൽ നമ്മുടെ രാജ്യത്തെ സംഘടനയായ ഓർഗൻ ഇന്ത്യ – (ഓർഗൻ റിസീവിംഗ് ആൻഡ് ഗിവിങ് അവയർനെസ്സ് നെറ്റ്‌വർക്ക്) മെമ്പർ ഓർഗനൈസേഷൻ കൂടിയാണ്.
ഇത്തവണ ഓസ്‌ട്രേലിയയിലെ പെർത്തിൽ നടക്കാൻ പോകുന്ന ഗെയിംസിലാണ് വരുണടക്കമുള്ള പ്രതിഭകൾ മാറ്റുരയ്‌ക്കുക. അവയവങ്ങൾ സ്വീകരിച്ചവർക്കും നല്കിയവർക്കും പ്രത്യേകം മത്സരങ്ങൾ ഉണ്ട്. അവയവ ദാതാവായ വരുണിന്റെ അമ്മ ദീപയും മത്സരത്തിൽ പങ്കാളിയാകും. ടെന്നീസ്, ടേബിൾ ടെന്നീസ്, ബാഡ്മിന്റൺ എന്നീ കായിക ഇനങ്ങളിൽ പ്രതിഭ തെളിയിച്ചിട്ടുള്ളയാളാണ് വരുൺ. ഡോണർമാർക്കുള്ള വിഭാഗത്തിലാണ് അമ്മ പങ്കെടുക്കുന്നത്.
2011 മുതലാണ് വേൾഡ് ട്രാൻസ്പ്ലാന്റ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കാൻ ആരംഭിച്ചത്. ആദ്യ വർഷങ്ങളിൽ ഒന്നോ രണ്ടോ മത്സാരാർത്ഥികൾ മാത്രമുണ്ടായിരുന്നതിൽ നിന്ന് 2019 ആയപ്പോഴേക്കും 14 പേർ പങ്കെടുത്തു. ഏഴ് മെഡലുകളും ഇവർ ഇന്ത്യയ്‌ക്കായി സമ്മാനിച്ചു. 2023ലെ ഒളിമ്പിക്സിൽ വരുണുൾപ്പെടെ അമ്പതോളം ട്രാൻസ്പ്ലാന്റ് അത്‌ലെറ്റുകളാണ് പങ്കെടുക്കുക.
















Comments