ബെംഗളൂരു: കേരളത്തിൽ പോകണമെങ്കിൽ 60 ലക്ഷം രൂപ കെട്ടി വയ്‌ക്കണമെന്ന് പിഡിപി നേതാവ് അബ്ദുൾ നാസർ മദനിയോട് കർണ്ണാടക പോലീസ്. ഇതു സംബന്ധിച്ച് നോട്ടീസ് കൈമാറി. 82 ദിവസത്തെ കേരളയാത്രയ്‌ക്ക് 20 സുരക്ഷാ ഉദ്യോഗസ്ഥരാണ് മദനിയോടൊപ്പം പോകുന്നത്. ഇവർക്കുള്ള ഭക്ഷണം, താമസം, വിമാനയാത്രാച്ചെലവ്, വിമാനയാത്രയ്‌ക്കുള്ള പ്രത്യേക അനുമതി ഇവയെല്ലാം ചേർത്ത്് 60 ലക്ഷം രൂപ മൂൻകൂർ അടയ്‌ക്കണമെന്നാണ് കർണ്ണാടക പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാൽ തുടർനടപടികൾ എങ്ങനെ വേണമെന്നുള്ള കാര്യം അഭിഭാഷകരുമായി സംസാരിച്ച് തീരുമാനമെടുക്കുമെന്ന് മദനിയുടെ കുടുംബം അറിയിച്ചു. ഇതിന് ശേഷം കത്തിന് മറുപടി നൽകുമെന്നും കുടുംബം വ്യക്തമാക്കി.
അതേസമയം ചികിത്സയടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് അബ്ദുൾ നാസർ മദനി സുപ്രീംകോടതിയിൽ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയത്. ഓർമ്മക്കുറവും ശാരീരിക അവശതകളും നേരിടുന്നുണ്ടെന്നും, നാട്ടിൽ ചികിത്സ നടത്താനുള്ള സാഹചര്യം ഒരുക്കണമെന്നും അതിനായി കേരളത്തിലേക്ക് പോകാൻ അനുവദിക്കണമെന്നായിരുന്നു പ്രധാന ആവശ്യം. പിതാവിന്റെ ആരോഗ്യ നില വഷളായതിനാൽ കാണാൻ അനുവദിക്കണമെന്നും മദനി ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് അജയ് രസ്‌തോഗി അദ്ധ്യക്ഷനായ ബെഞ്ചാണ് കേരളത്തിലേക്ക് പോകാൻ അനുമതി നൽകിയത്. കർണ്ണാടക പോലീസിന്റെ നിരീക്ഷണത്തിൽ കേരളത്തിൽ കഴിയാനാണ് മഅദനിക്ക് അനുമതിയുള്ളത്.
















Comments