ന്യൂഡൽഹി: സുഡാനിലെ സ്ഥിതിഗതികൾ സങ്കീർണ്ണമായികൊണ്ടിരിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം. ഇതുവരെ 1095 ഇന്ത്യക്കാരെയാണ് ഒഴിപ്പിച്ചതെന്ന് മന്ത്രാലയം അറിയിച്ചു. ഖാർത്തൂമിൽ കൊല്ലപ്പെട്ട മലയാളി ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്നും വിദേശകാര്യ സെക്രട്ടറി അറിയിച്ചു. വാർത്താ സമ്മേളനത്തിലായിരുന്നു ഇക്കാര്യങ്ങൾ അറിയിച്ചത്.
ഉച്ചയോടെ 243 ഇന്ത്യാക്കാരുമായി രണ്ടാമത്തെ വിമാനവും മുംബൈയിലെത്തും. സുഡാനിലെ ഇന്ത്യൻ എംബസി, പോർട്ട് സുഡാൻ, ജിദ്ദ എന്നിവിടങ്ങളിൽ മുഴുവൻ സമയ കണ്ട്രോൾ റൂം തുറന്നിട്ടുണ്ട്. ആഭ്യന്തര സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. സുഡാനിലെ സ്ഥിതിഗതികൾ മോശമാണ്. കേന്ദ്രം ഇത് ഗൗരവമായി നിരീക്ഷിക്കുന്നുണ്ട്. ഖാർത്തൂം, അംദുർമാൻ, അൽഫാഷർ, കസാല, പോർട്ട് സുഡാൻ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചും ഓപ്പറേഷൻ കാവേരി ദൗത്യം പുരോഗമിക്കുകയാണെന്നും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.
3500 ഇന്ത്യാക്കാരും ആയിരം ഇന്ത്യൻ വംശജരും സുഡാനിലുണ്ടെന്നാണ് കേന്ദ്രസർക്കാരിന്റെ കണക്ക്. സൈനിക കപ്പലുകളായ ഐഎൻഎസ് സുമേധ, ഐഎൻഎസ് തേഗ് എന്നിവയും, വ്യോമസേനയുടെ സി130 ജെ വിമാനങ്ങളും ഉപയോഗിച്ചാണ് ഇവരെ ജിദ്ദയിലേക്ക് മാറ്റുന്നത്. മറ്റൊരു സൈനിക കപ്പലായ ഐഎൻഎസ് ടർക്കിഷും ഇന്ന് പോർട്ട് സുഡാനിലെത്തും. ഉച്ചയ്‌ക്കുശേഷം വ്യോമസേനയുടെ സി17 ഗ്ലോബ്മാസ്റ്റർ വിമാനമാണ് 243 ഇന്ത്യാക്കാരുമായി മുംബൈയിലെത്തുന്നത്. മലയാളികളടക്കം ദക്ഷിണേന്ത്യൻ സ്വദേശികളാണ് ഈ വിമാനത്തിലുള്ളവർ.
















Comments