ദിവസങ്ങൾക്ക് മുൻപാണ് ഗായികമാരായ അമൃതയുടേയും അഭിരാമിയുടേയും പിതാവ് പിആർ സുരേഷ് അന്തരിച്ചത്. മരണ വിവരം അമൃത സുരേഷ് സാമൂഹ്യ മാദ്ധ്യമങ്ങൾ വഴി അറിയിച്ചിരുന്നു. ഇൻസ്റ്റഗ്രാമിൽ താരം പങ്കുവെച്ച പോസ്റ്റ് ഇതിനോടകം ശ്രദ്ധ നേടുകയാണ്. അച്ഛന്റെ സാന്നിധ്യത്തിലും തന്റെ സ്വപ്ന പദ്ധതിയ്‌ക്ക് തുടക്കം കുറിച്ചതിന്റെ സന്തോഷമാണ് അഭിരാമി പോസ്റ്റിൽ കുറിക്കുന്നത്. അച്ഛൻ മരിക്കുന്നതിന് ഏതാനും ആഴ്ചകൾക്ക് മുമ്പാണ് അഭിരാമി കൊച്ചിയിൽ സ്വന്തമായി ഒരു ആർട് കഫേ തുടങ്ങിത്.
അഭിരാമിയുടെ കുറിപ്പ് ഇങ്ങനെ…
അച്ഛൻ ഞങ്ങളെ പിരിയുന്നതിനു മുൻപ്, എന്റെ സ്വപ്ന പദ്ധതിയായ ബിസിനസ് സംരംഭം ആരംഭിച്ചു. എന്റെ അച്ഛനും അമ്മയും ചേർന്ന് കഫേ ഉട്ടോപ്യ ഉദ്ഘാടനം നിർവഹിച്ചു എന്നൊരു ഭാഗ്യം എനിക്കുണ്ടായി. മാതാപിതാക്കളുടെയും സഹോദരിയുടെയും അനുഗ്രഹം എന്റെ പുതിയ യാത്രയിൽ ഒപ്പമുണ്ട്. വീട്ടിൽ ഞങ്ങളുടെയെല്ലാം സ്‌നേഹത്തിന്റെ ഭാഷ ഭക്ഷണവുമായി ബന്ധപ്പെട്ടുള്ളതാണ്. നല്ല ഭക്ഷണം കിട്ടുന്ന ഇടങ്ങൾ അന്വേഷിച്ചു കണ്ടുപിടിക്കാൻ അച്ഛന് എപ്പോഴും ഇഷ്ടമായിരുന്നു. ഞങ്ങളുടെ ആഗ്രഹങ്ങൾ പറയാതെ തന്നെ മനസിലാക്കി അച്ഛൻ പുറത്തു നിന്നുള്ള ഇഷ്ട ഭക്ഷണം വാങ്ങിക്കൊണ്ടു വരുമായിരുന്നു. എന്റെ അമ്മ വളരെ നന്നായി ഭക്ഷണം പാകം ചെയ്യും. വീട്ടിലുണ്ടാകുന്ന ചെറിയ വഴക്കുകൾ അവസാനിക്കുന്നതു പോലും അമ്മ ഉണ്ടാക്കി തരുന്ന സ്‌പെഷൽ വിഭവങ്ങൾ കഴിക്കുന്നതിലൂടെയായിരുന്നു. വഴക്കുകൾക്കു ശേഷം ഞങ്ങൾ എല്ലാവരും പരസ്പരം കെട്ടിപ്പിടിക്കും, പൊട്ടിച്ചിരിക്കും, സന്തോഷിക്കും.
എനിക്ക് മുമ്പോട്ടുള്ള വെളിച്ചം കാണിച്ചുതന്നതിനും, ഒരുപാട് കലയും നന്മയും ഹൃദയത്തിൽ നിറച്ച് എന്നെ ഇവിടെ വരെ നയിച്ചതിനും എന്റെ കുടുംബത്തോട് ഞാൻ വിനയവും, നന്ദിയുമുള്ളവളാണ്. ഒരു സംരംഭക ആകാനുള്ള എന്റെ സാഹസികവും, ആഗ്രഹവും പിന്തുണച്ച എന്റെ മാതാപിതാക്കളോട് ഞാൻ നന്ദി പറയുന്നു. ഇന്ന് ഞാൻ ഈ കുറിപ്പ് എഴുതുമ്പോൾ, എന്റെ അച്ഛൻ ഞങ്ങളോടൊപ്പമില്ല. പക്ഷേ അച്ഛനൊപ്പം എനിക്കു ദശലക്ഷക്കണക്കിന് ഓർമകളുണ്ട്.
അച്ഛനും അമ്മയും ഞങ്ങളെ നല്ല മനുഷ്യരാക്കി വളർത്തി. അതികഠിനമായ സമയങ്ങളിലും, ക്രൂരമായ സമൂഹമാധ്യമ ആക്രമണങ്ങളിലും, ഇരുണ്ട കാലങ്ങളിലും, ഞങ്ങളെല്ലാവരും പരസ്പരം കൈകൾ മുറുകെ പിടിച്ചു നിന്നു. ഞങ്ങൾ എന്തിലാണ് വിശ്വസിക്കുന്നതെന്നും ഞങ്ങളുടെ ജീവിതത്തിന്റെ സത്യാവസ്ഥയും ഞങ്ങൾക്കറിയാമായിരുന്നു. ദൈവം ഒരിക്കലും കൈവിടില്ലെന്നും പൂർണ ബോധ്യമുണ്ട്.
ഈശ്വരൻ അദ്ദേഹത്തിന് പ്രിയപ്പെട്ടവരെ, ഭൂമിയിലെ മനുഷ്യായുസ്സ് പൂർത്തിയാക്കുന്നതിനു മുൻപേ തന്നെ ?തിരികെ കൊണ്ടുപോകുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഞങ്ങളുടെ അച്ഛനും, ഗുരുവും, ബെസ്റ്റ് ഫ്രണ്ടും എല്ലാമായിരുന്നയാൾ, മുൻപ് ഞങ്ങളെ നയിച്ചിരുന്നത് പോലെ തന്നെ ഇനിയും ഞങ്ങളെ ചേർത്തു പിടിച്ചു നിൽക്കട്ടെ. ഞങ്ങളുടെ ദുഃഖത്തിൽ പങ്കുചേർന്നതിനും അനുശോചനങ്ങൾ അറിയിച്ചതിനും സ്‌നേഹം നിറഞ്ഞ വാക്കുകൾക്കും നന്ദി. ആരോടും വ്യക്തിപരമായി മറുപടി പറയാൻ എനിക്കു സാധിച്ചില്ല.നിങ്ങളുടെ പ്രാർഥനയിൽ ഞങ്ങളെക്കൂടി ഓർക്കുമല്ലോ. അച്ഛന്റെ നിത്യശാന്തിക്കു വേണ്ടി പ്രാർഥിക്കണമെന്ന് അപേക്ഷിക്കുന്നു. എന്നായിരുന്നു അഭിരാമിയുടെ കത്ത്.
















Comments