കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിന്റെ പ്രവർത്തനം കടുത്ത പ്രതിസന്ധിയിൽ. പ്രതിദിനം പന്ത്രണ്ട് ലക്ഷം രൂപയുടെ നഷ്ടമാണ് നിലവിൽ കണ്ണൂർ വിമാനത്താവളത്തിന്. ഗോ ഫസ്റ്റ് എയർലൈൻസ് സർവീസ് അവസാനിപ്പിച്ചതാണ് വിമാനത്താവളത്തെ ഈ അനിശ്ചിതത്വത്തിലേയ്‌ക്ക് എത്തിച്ചത്. ഇതോടെ ദിവസേന 1200 യാത്രക്കാരുടെ കുറവാണ് കണ്ണൂരിൽ ഉണ്ടായിരിക്കുന്നത്. കൂടാതെ എയർ ഇന്ത്യ ഗൾഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തിയതും തിരിച്ചടിയായിരിക്കുകയാണ്.
ഗോ ഫസ്റ്റ് എയർലൈൻസ് എട്ട് രാജ്യാന്തര സർവ്വീസുകളായിരുന്നു പ്രതിദിനം നടത്തിയിരുന്നു. അബുദാബി, കുവൈത്ത്, ദുബായ്, ദമാം, മസ്‌കത്ത്, മുംബൈ എന്നിവിടങ്ങളിലേക്ക് ആയിരുന്നു ഗോ ഫസ്റ്റ് എയർലൈൻ നടത്തിയിരുന്നു. ഇതിൽ കണ്ണൂരിൽ നിന്ന് കുവൈറ്റ്, ദമാം എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തിയിരുന്ന ഏക വിമാന കമ്പനിയും ഗോ ഫസ്റ്റായിരുന്നു. ഇതോടെ പ്രിതിമാസ കണ്ണൂർ വിമാനത്താവളത്തിന് 240 സർവീസുകളാണ് കുറഞ്ഞത്.
എയർ ഇന്ത്യ, ഇൻഡിഗോ, എയർ ഇന്ത്യ എക്‌സ്പ്രസ് എന്നീ കമ്പനികൾ മാത്രമാണ് നിലവിൽ കണ്ണൂരിൽ നിന്നും സർവീസ് നടത്തുന്നത്. ഇതിനിടെ എയർ ഇന്ത്യ ഗൾഫ് രാജ്യങ്ങളിലേക്കുളള നിരക്ക് വർധിപ്പിച്ചതും കണ്ണൂരിന് തിരിച്ചടിയാണ്. വിദേശ കമ്പനികൾക്ക് കണ്ണൂരിൽ നിന്നും സർവീസ് നടത്താനുളള അനുമതി ഉടൻ ലഭിച്ചില്ലങ്കിൽ കണ്ണൂർ വിമാനത്താവളത്തിന് ഇനിയും കടുത്ത പ്രതിസന്ധി അനുഭവപ്പെടാനാണ് സാധ്യത.
















Comments