ഇസ്ലാം മതവികാരം വ്രണപ്പെടുന്നുവെന്ന് ആരോപിച്ച് തെന്നിന്ത്യൻ താരം ഐശ്വര്യ രാജേഷിനെതിരെ ഇസ്ലാമിക സംഘടനകൾ. ഇതിന് പിന്നാലെ താരത്തിന് പോലീസ് സംരക്ഷണമേർപ്പെടുത്തി. നെൽസൺ വെങ്കടേശൻ സംവിധാനം ചെയ്ത ‘ഫർഹാന’ എന്ന ചിത്രത്തിനെതിരെയാണ് ഇസ്ലാമിക സംഘടനകൾ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയത്. ഇത് വാക്കുതർക്കത്തിലേക്കും ആക്രമത്തിലേക്കും നീങ്ങിയതോടെയാണ് പോലീസ് സംരക്ഷണം ഏർപ്പെടുത്തിയത്. നടിയുടെ വസതിയ്‌ക്ക് മുന്നിലും പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
ഇസ്ലാം മതവികാരം വ്രണപ്പെടുത്തുന്നതാണ് ഫർഹാനയുടെ ഉള്ളടക്കമെന്ന ആരോപണമുയർത്തി ഇന്ത്യൻ നാഷണൽ ലീഗ് അടക്കമുള്ള സംഘടനകളാണ് സിനിമയ്‌ക്കെതിരെ രംഗത്ത് വന്നത്. വിവാദത്തിന് പിന്നാലെ ചിത്രത്തിന്റെ നിർമ്മാതാക്കളായ ഡ്രീം വാരിയർ പിക്‌ചേഴ്‌സ് വിശദീകരണവുമായി രംഗത്തെത്തി. സാമൂഹിക ഉത്തരവാദിത്വം പുലർത്തിയാണ് ഓരോ സിനിമയും ചെയ്യുന്നതെന്ന് നിർമ്മാതാക്കൾ വ്യക്തമാക്കി. ഫർഹാന ഒരു മതത്തിനോ വികാരത്തിനോ എതിരല്ലെന്നും തങ്ങളുടെ കഥകളിൽ മനുഷ്യത്വത്തിന് എതിരായ പ്രവൃത്തികളെ അനുവദിക്കില്ലെന്നും പ്രസ്താവനയിൽ പറഞ്ഞു.
മതവികാരം വ്രണപ്പെടുത്തുന്ന രംഗങ്ങളുണ്ടെങ്കിൽ വിദേശ രാജ്യങ്ങളിൽ സിനിമയ്‌ക്ക് സെൻസർഷിപ്പ് ലഭിക്കാൻ വളരെ ബുദ്ധിമുട്ടാണ്. മലേഷ്യ, സിംഗപ്പൂർ, ഒമാൻ, ബഹ്‌റൈൻ, യുഎഇ എന്നിവിടങ്ങളിൽ ഓമിറ്റ് നിയമങ്ങൾ കർശനമാണ്. എന്നാൽ ഈ രാജ്യങ്ങളിൽ ഫർഹാന സെൻസർ ചെയ്ത് പ്രശ്‌നങ്ങളൊന്നുമില്ലാതെ റിലീസിന് തയ്യാറാണ്. ഇതൊരു വിവാദ ചിത്രമല്ലെന്നതിനുള്ള വ്യക്തതയാണ് ഇതിലൂടെ വെളിവാകുന്നതെന്നും അവർ പറഞ്ഞു. ഐശ്വര്യ രാജേഷിന് പുറമേ ജിതൻ രമേഷ്, അനുമോൾ, ഐശ്വര്യ ദത്ത തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഡ്രീം വാരിയർ പിക്‌ചേഴ്‌സിന്റെ പ്രസ്താവനയുടെ പൂർണരൂപം:-
മതസൗഹാർദം, സാമൂഹിക ഐക്യം, സ്നേഹം തുടങ്ങിയ വികാരങ്ങൾക്ക് പ്രാധാന്യം നൽകിയാണ് ഞങ്ങൾ സിനിമകൾ നിർമ്മിക്കുകയും റിലീസ് ചെയ്യുകയും ചെയ്യുന്നത്. സർക്കാർ കൃത്യമായി സെൻസർ ചെയ്ത ഫർഹാന എന്ന ചിത്രത്തേക്കുറിച്ച് കുറച്ച് ആളുകൾ സൃഷ്ടിക്കുന്ന വിവാദങ്ങൾ വേദനാജനകമാണ്. ഫർഹാന ഒരു മതത്തിനോ വികാരത്തിനോ എതിരല്ല. നല്ല സിനിമകൾ നൽകുക മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം. മതവികാരങ്ങൾക്കോ വിശ്വാസങ്ങൾക്കോ എതിരായി പ്രവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ കഥകളിൽ മനുഷ്യത്വത്തിന് എതിരായ ഒരു പ്രവൃത്തിയും.
ഡ്രീം വാരിയർ പിക്‌ചേഴ്‌സിന്റെ പ്രസ്താവന
അനുവദിക്കുകയോ ആഗ്രഹിക്കുകയോ ചെയ്യുന്നില്ല. നമ്മുടെ സിനിമയെ കുറിച്ച് വിവാദങ്ങൾ ഉണ്ടാക്കുന്ന സഹോദരങ്ങൾ ഇത് മനസ്സിലാക്കുമെന്ന് കരുതുന്നു
നമ്മുടെ തമിഴ്നാട് മതസൗഹാർദ്ദത്തിന്റെ പറുദീസയും കലാസൃഷ്ടികളെ നെഞ്ചേറ്റുന്ന നാടുമാണ്. സെൻസർ ചെയ്ത സിനിമയെ റിലീസിന് മുൻപ് തെറ്റിദ്ധാരണയുടെ പേരിൽ എതിർക്കുകയും വിവാദങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നത് ശരിയല്ല. അതിനെ എതിർക്കുന്നവരെ ശരിയായ ധാരണയില്ലാത്തവരായി തോന്നിപ്പിക്കും. നൂറുകണക്കിനു പേരുടെ കഠിനാധ്വാനം കൊണ്ടാണ് ഒരു സിനിമ നിർമ്മിക്കുന്നത്. പോരായ്മകളില്ലാത്ത സിനിമയെ തമിഴ് ആരാധകർ പിന്തുണയ്‌ക്കും.
















Comments