മലപ്പുറം: താനൂർ ബോട്ടപകടത്തിൽ ജുഡീഷ്യൽ കമ്മിഷന്റെ പരിഗണനാ വിഷയങ്ങൾ തീരുമാനിച്ചു. അപകടമുണ്ടായ സാഹചര്യം കണ്ടെത്തുക, വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ഉത്തരവാദിത്തമുണ്ടോ എന്ന് കണ്ടെത്തുക, നിലവിലെ ഉൾനാടൻ ജലഗതാഗത ലൈസൻസിങ് സംവിധാനം പര്യാപ്തമാണോ, അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ ശുപാർശ ചെയ്യുക, മുൻ അപകടങ്ങൾ പഠിച്ച സമിതികളുടെ ശുപാർശകൾ നടപ്പാക്കിയോ എന്ന് കണ്ടെത്തുക, അനുബന്ധമായി മറ്റു പ്രശ്‌നങ്ങൾ ഉയർന്നുവന്നാൽ പരിഗണിക്കുക എന്നിവയാണ് കമ്മിഷന്റെ പരിഗണനയിലുള്ള വിഷയങ്ങൾ.
ഇത് സംബന്ധിച്ച് വിജ്ഞാപനം ഇറങ്ങാത്തതുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ നിലനിൽക്കവെയാണ് പരിഗണനാ വിഷയങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. റിട്ട. ജസ്റ്റിസ് വി.കെ.മോഹനൻ ചെയർമാനായ ജുഡീഷ്യൽ കമ്മിഷന്റെ നേതൃത്വത്തിലാണ് ബോട്ടപകടത്തെക്കുറിച്ച് അന്വേഷിക്കുന്നത്. ജസ്റ്റിസ് മോഹനനു പുറമേ സാങ്കേതിക വിദഗ്ധരായി ഇൻലാൻഡ് വാട്ടർവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്നും വിരമിച്ച റിട്ട. ചീഫ് എൻജിനീയർ നീലകണ്ഠൻ ഉണ്ണി, കേരള വാട്ടർവേയ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ചീഫ് എൻജിനീയർ എസ്.സുരേഷ് കുമാർ എന്നിവരും കമ്മിഷനിൽ ഉൾപ്പെട്ടിട്ടുണ്ട്.
താനൂരിൽ അപകടത്തിൽപെട്ട ബോട്ട് എല്ലാ നിയമ സംവിധാനങ്ങളെയും വെല്ലുവിളിച്ചാണ് സർവീസ് നടത്തിയിരുന്നത്. ഇത് വൻ ദുരന്തത്തിന് കാരണമായേക്കാം എന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകർ ചില മന്ത്രിമാരോടു പരാതി പറഞ്ഞിരുന്നു. എന്നാൽ ഇവരെ ഭീഷണിപ്പെടുത്തി ഒഴിവാക്കുകയാണ് ചെയ്തതെന്ന ആരോപണം ഉയർന്നിരുന്നു.
















Comments