എറണാകുളം: എലത്തൂർ ട്രെയിൻ ഭീകരാക്രമണക്കേസിലെ പ്രതിയുടെ ആവശ്യം തള്ളി കോടതി. ശനിയാഴ്ച കോടതിയിൽ ഹാജരാക്കുമ്പോൾ ഉദ്യോഗസ്ഥ സാന്നിദ്ധ്യമില്ലാതെ അഭിഭാഷകനുമായി സംസാരിക്കണമെന്നായിരുന്നു കേസിലെ മുഖ്യപ്രതി ഷാരൂഖിന്റെ ആവശ്യം. ഇതാണ് കോടതി തള്ളിയത്. അഭിഭാഷകന് നിയമാനുസൃതമായി ജയിലിലെത്തി പ്രതിയോട് സംസാരിക്കാമെന്ന് കോടതി വ്യക്തമാക്കി.
ഷാരൂഖ് സെയ്ഫിയുടെ ആവശ്യം കോടതിയിൽ എൻഐഎ ശക്തമായി എതിർത്തിരുന്നു. നേരത്തെ കോടതിയിൽ ഹാജരാക്കിയപ്പോൾ അഭിഭാഷകനുമായി സംസാരിച്ചതും കോടതി ചൂണ്ടിക്കാട്ടി. ശനിയാഴ്ച ഷാരൂഖിനെ ഓൺലൈനായി കൊച്ചി പ്രത്യേക എൻ ഐ എ കോടതിയിൽ ഹാജരാക്കും.
കുറ്റകൃത്യത്തിൽ ഭീകരവാദ ബന്ധമുണ്ടോ, ഷാരൂഖ് സെയ്ഫിക്ക് കൂടുതൽ പേരുടെ സഹായം കിട്ടിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിലടക്കം ദേശീയ അന്വേഷണ ഏജൻസിയുടെ അന്വേഷണം പുരോഗമിക്കുകയാണ്. ആക്രമണത്തിന്‍റെ ആസൂത്രണവും ഗൂഢാലോചനയുമടക്കം എൻഐഎ കൊച്ചി യൂണിറ്റാണ് അന്വേഷിക്കുന്നത്. പ്രതി ഷാരൂഖ് സൈഫിക്കെതിരെ പ്രത്യേക അന്വേഷണ സംഘം യുഎപിഎ ചുമത്തിയതോടെയാണ് എൻ ഐ എ അന്വേഷണത്തിന് വഴിതുറന്നത്.
















Comments