ന്യൂഡൽഹി: സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിന്റെ പ്രതീകമായ ‘ചെങ്കോൽ’ സെൻട്രൽ വിസ്തയിൽ സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ.
ലോക്‌സഭ സ്പീക്കറുടെ കസേരയ്‌ക്കരികിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ചെങ്കോൽ സ്ഥാപിക്കുക. സെൻട്രൽ വിസ്തയുടെ ഉദ്ഘാടനത്തിന്റെ പ്രധാന ചടങ്ങായി ഇത് മാറും.
അധികാരം കൈമാറ്റത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാർ ഇന്ത്യക്കാർക്ക് കൈമാറിയ ചെങ്കോലാണ് സെൻട്രൽ വിസ്തയിൽ സ്ഥാപിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു. ചെങ്കോലിന്റെ ചരിത്രവും പ്രാധാന്യവും രാജ്യം കൃത്യമായി മനസ്സിലാക്കിയിട്ടില്ല. പുതിയ പാർലമെന്റിൽ ഇത് സ്ഥാപിക്കുന്നത് നമ്മുടെ സാംസ്‌കാരിക പാരമ്പര്യങ്ങളെ ആധുനികതയുമായി ബന്ധിപ്പിക്കാനുള്ള ശ്രമമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. ചെങ്കോൽ സ്ഥാപിക്കാനുള്ള പദ്ധതി പ്രധാനമന്ത്രി മോദിയുടെ ദീർഘവീക്ഷണത്തിന്റെ പ്രതിഫലനമാണെന്നും അമിത്ഷാ കൂട്ടിച്ചേർത്തു. പ്രയാഗ് രാജിലെ ഒരു മ്യൂസിയത്തിലാണ് ചെങ്കോൽ സൂക്ഷിച്ചിരിക്കുന്നത്.
ചെങ്കോലിന്റെ ചരിത്രം
ഭാരതം സ്വാതന്ത്ര്യത്തെ അടയാളപ്പെടുത്തുന്ന മുദ്രയാണ് ചെങ്കോൽ. അന്ന് കാവൽ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിനാണ് ബ്രിട്ടീഷുകാർ ചെങ്കോൽ സമ്മാനിച്ചത്. ചെങ്കോലിനെ ‘സെങ്കോൾ’ എന്നാണ് തമിഴിൽ വിളിക്കുന്നത്.’നീതി’ എന്നർത്ഥം വരുന്ന ‘സെമ്മായി’ എന്ന തമിഴ് വാക്കിൽ നിന്നാണ് ഇത് ഉരുത്തിരിഞ്ഞത്.
ബ്രിട്ടീഷ് ഇന്ത്യയുടെ അവസാന വൈസ്രോയിയായിരുന്ന മൗണ്ട് ബാറ്റൺ പ്രഭുവിന്റെ ചോദ്യമാണ് യഥാർത്ഥത്തിൽ ചെങ്കോലിന്റെ പിറവിയിലേക്ക് നയിച്ചത്. അധികാര കൈമാറ്റം നടന്നതായി സൂചിപ്പിക്കാൻ എന്തുപയോഗിക്കുമെന്നാണ് മൗണ്ട് ബാറ്റൺ ചോദിച്ചത്. ഒടുവിലാണ് ചോളരുടെ ഭരണകാലത്ത് പുതിയ രാജാവിന് ചെങ്കോൽ കൈമാറുന്ന പാരമ്പര്യം നിലനിന്നിരുന്നയായി മനസിലാക്കിയതും അധികാര കൈമാറ്റത്തിന്റ അടയാളമായി ചെങ്കോൽ മാറിയതും.
ഇന്നത്തെ തമിഴ്നാട്ടിലെ ഒരു പ്രമുഖ മഠമായ തിരുവടുതുറൈ അഥീനവുമായി അവസാന ഗവർണർ ജനറലായിരുന്ന സി രാജഗോപാലാചാരി ബന്ധപ്പെട്ടു. തുടർന്ന് അവരുടെ മേൽനോട്ടത്തിൽ മദ്രാസിലെ ജ്വല്ലറിക്കാരനായ വുമിടി ബങ്കാരു ചെട്ടിയാണ് ചെങ്കോൽ നിർമ്മിച്ചത്. അഞ്ചടി നീളമുള്ള ഇതിന് മുകളിൽ നീതിയുടെ പ്രതീകമായ ഒരു നന്ദി കാളയേയും സ്ഥാപിച്ചിണ്ട്. സ്വാതന്ത്രത്തിന് കൃത്യം 15 മിനുട്ട് മുൻപ് അർദ്ധരാത്രിയാണ് ഗംഗാജലം കൊണ്ട് അഭിഷേകം ചെയ്ത ചെങ്കോൽ രാജ്യത്തിന് സമ്മാനിച്ചത്.
















Comments