കണ്ണൂർ: മാദ്ധ്യമ പ്രവർത്തകർക്ക് സംരക്ഷണം നൽകുന്ന പാർട്ടിയാണ് സിപിഎം എന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. മാദ്ധ്യമ പ്രവർത്തകരുടെ സംരക്ഷണത്തിന് വേണ്ടിയാണ് പാർട്ടി പ്രവർത്തിക്കുന്നത്. കുറ്റം ചെയ്തവർക്കെതിരെ മാത്രമേ നടപടിയുണ്ടാവുകയുള്ളൂ എന്നും ജയരാജൻ പറഞ്ഞു. എസ്എഫ്ഐ നേതാവ് പി.എം ആർഷോയുടെ പരാതിയിൽ മാദ്ധ്യമ പ്രവർത്തയ്‌ക്കെതിരെ കേസെടുത്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു ഇടത് മുന്നണി കൺവീനർ.
മാദ്ധ്യമ പ്രവർത്തകരുടെ സംരക്ഷണത്തിന് വേണ്ടി പ്രവർത്തിക്കുന്നവരാണ് സിപിഎം പ്രവർത്തകർ. എല്ലാ കാലത്തും മാദ്ധ്യമ സംരക്ഷണത്തിന് വേണ്ടി പാർട്ടി പ്രവർത്തിച്ചിട്ടുണ്ട്. ഒരാൾ ഒരു പരാതി നൽകിയാൽ പോലീസ് കേസെടുക്കും. ഇവിടെ ഉണ്ടായതും അതാണ്. അഖില നന്ദകുമാറിനെതിരെ പോലീസ് യാതൊരു നടപടിയിലേക്കും കടന്നിട്ടില്ല. പോലീസ് അന്വേഷണം ശരിയായ ദിശയിൽ നടക്കും.
കുറ്റം ചെയ്തവർക്കെതിരെ മാത്രമേ നടപടിയുണ്ടാവുകയുള്ളൂ. സിദ്ധിഖ് കാപ്പന് വേണ്ടി ആദ്യം ശബ്ദമുയർത്തിയത് സിപിഎമ്മാണ്. അക്കാര്യം മറന്ന് സിപിഎമ്മിനെ ആക്ഷേപിക്കുന്നത് ദൗർഭാഗ്യകരമാണ്. മാദ്ധ്യമ സ്വാതന്ത്ര്യം സംബന്ധിച്ച് ആരും ഉത്കണ്ഠപ്പെടേണ്ട. എല്ലാ കാലത്തും ഇടതു പക്ഷം മാദ്ധ്യമങ്ങൾക്കൊപ്പമാണ്- ഇ.പി ജയരാജൻ പറഞ്ഞു.
Comments