തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും മത്സ്യ ബന്ധന വള്ളങ്ങൾ മറിഞ്ഞു. ഇന്ന് പുലർച്ചെയാണ് സംഭവം. അപകടത്തിൽപ്പെട്ട മൂന്ന് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. മത്സ്യ ബന്ധനം കഴിഞ്ഞ് മടങ്ങി വരുമ്പോഴായിരുന്നു അപകടം ഉണ്ടായത്. മാമ്പള്ളി സ്വദേശി ബൈബുവിന്റെ വള്ളമാണ് പുലർച്ചെ രണ്ട് മണിയോടെ മറിഞ്ഞത്.
കഴിഞ്ഞദിവസവും രണ്ട് ഫൈബർ വള്ളങ്ങൾ അപകടത്തിൽപ്പെട്ടിരുന്നു. അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തുകയും ചെയ്തു. അഞ്ചുതെങ്ങ് സ്വദേശികളുടെ സെന്റ് പീറ്റേഴ്സ്, യുദാസ്ലീഹ എന്നീ വള്ളങ്ങളാണ് ഇന്നലെ മറിഞ്ഞത്. രാവിലെ 3 മണിയോടെയായിരുന്നു ആദ്യ അപകടമുണ്ടായത്. അപകടത്തിൽപ്പെട്ട ഫൈബർ വള്ളത്തിലെ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതിനിടയിലാണ് 5 മണിയോടെ രണ്ടാമത്തെ വള്ളവും മറിഞ്ഞത്.
അതേസമയം തുടർച്ചയായ രണ്ടാം ദിവസമാണ് മുതലപ്പൊഴിയിൽ വള്ളങ്ങൾ മറിയുന്നത്. മുന്നറിയിപ്പ് അവഗണിച്ച് കടലിൽ പോകുന്ന വള്ളങ്ങൾ അപകടത്തിൽപ്പെടുന്നത് തുടർക്കഥയാകുകയാണ്. കഴിഞ്ഞ ശനിയാഴ്ചയും അഴിമുഖത്ത് അപകടം നടന്നിരുന്നു. അപകടത്തെ തുടർന്ന് കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്സ്മെന്റുമാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. ഇവർക്കൊപ്പം മത്സ്യത്തൊഴിലാളികളും ചേർന്ന് വള്ളത്തിലുണ്ടായിരുന്ന മുഴുവൻ പേരെയും രക്ഷപ്പെടുത്തിയതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.
Comments