കൊല്ലം: ഡോ.വന്ദനാദാസ് കൊലക്കേസ് പ്രതി സന്ദീപ് സാമൂഹിക വിരുദ്ധ പ്രവൃത്തിചെയ്യാൻ പ്രവണതയുള്ളയാളാണെന്ന് മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട്. സന്ദീപിന് ഏതെങ്കിലും തരത്തിലുള്ള മയക്കുമരുന്നുകൾ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന മാനസിക വിഭ്രാന്തി ഉണ്ടാകാം എന്നതടക്കമുള്ള കണ്ടത്തലുകളാണ് മെഡിക്കൽ റിപ്പോർട്ടിലുള്ളത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. മോഹൻ റോയ് ചെയർമാനായുള്ള മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് കൊട്ടാരക്കര കോടതിയിൽ സമർപ്പിച്ചു.
പ്രതിയുടെ മുൻ രീതികൾ കൂടി കണക്കാക്കുമ്പോൾ സാമൂഹിക വിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെടാൻ പ്രവണതയുള്ള ആളാണ്. ലഹരി ഉപയോഗം നിർത്തുമ്പോൾ ഉണ്ടാകുന്നത് പോലെയുള്ള മാനസിക ചേഷ്ടകൾ പ്രകടിപ്പിക്കുന്നയാളാണ് എന്നും റിപ്പോർട്ടിൽ പറയുന്നു. കൊലപാതക സമയത്ത് ഇയാൾ ലഹരി ഉപയോഗിച്ചിരുന്നു എന്നതിന് തെളിവുകളൊന്നും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടില്ല. കൊലപാതകം നടത്തിയ ദിവസം മെഡിക്കൽ ബോർഡ് സൂചിപ്പിച്ചിരിക്കുന്നതിൽ ഏതു നിലയിലായിരുന്നു സന്ദീപ് എന്ന് കണ്ടെത്തി സമർത്ഥിക്കേണ്ടത് അന്വേഷണ സംഘത്തിന്റെ ഉത്തരവാദിത്വമാണ്.
പത്തു ദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രത്യേക സെല്ലിൽ നിരീക്ഷിച്ചും സന്ദീപിന്റെ മുൻകാല പ്രവൃത്തികൾ അവലോകനം ചെയ്തുമാണ് മെഡിക്കൽ ബോർഡ് നിഗമനങ്ങളിൽ എത്തിയിരിക്കുന്നത്. എട്ട് വിഭാഗങ്ങളിലെ വിദഗ്ധർ അടങ്ങിയ മെഡിക്കൽ ബോർഡാണ് സന്ദീപിനെ നിരീക്ഷിച്ചത്. മദ്യലഹരിയിലും അല്ലാതെയും ഇയാൾ ബന്ധുക്കളെയും മറ്റുള്ളവരെയും അക്രമിച്ചിട്ടുള്ളതുൾപ്പടെയുള്ള വിവരങ്ങൾ സംഘം പരിശോധിച്ചിരുന്നു. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. എം.എം.ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.
















Comments