കണ്ണൂർ: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ നാല് ചതുശ്ശതങ്ങളിൽ ആദ്യത്തേതായ തിരുവാതിര ചതുശ്ശതം ഇന്ന് നടക്കും. ഭഗവാന്റെ ജന്മനാള്‍ കൂടിയാണ് തിരുവാതിര. കൊട്ടിയൂര്‍ പെരുമാളിന് സമര്‍പ്പിക്കുന്ന വലിയവട്ടളം പായസ നിവേദ്യമാണ് ചതുശ്ശതം എന്നറിയപ്പെടുന്നത്. കോട്ടയം സ്വരൂപത്തിലെ സ്ത്രീകൾക്ക് പന്തീരടി കാമ്പ്രം നമ്പൂതിരിപ്പാട് നിശ്ചിത അളവ് അരി സ്വർണത്തളികയിൽ പകർന്ന് നൽകും.
രാത്രി പൂജയ്‌ക്കുശേഷം നാലു തറവാട്ടിലെ സ്ത്രീകൾക്ക് മണിത്തറയിൽ അരിയും ഏഴില്ലക്കാർക്ക് പഴവും ശർക്കരയും നൽകും. തൃക്കൂർ അരിയളവിന് ശേഷമാണ് തറവാട്ടുകാരായ സ്ത്രീകൾക്ക് അക്കരെ ക്ഷേത്രത്തിൽ പ്രവേശനം ഉണ്ടാകുന്നത്. തിരുവാതിര, പുണർതം, ആയില്യം, അത്തം എന്നീ നാളുകളിലാണ് ചതുശ്ശതം അഥവാ വലിയവട്ടളം പായസം നിവേദിക്കുന്നത്. തിരുവാതിര പന്തീരടിയോടെയാണ് തിടപ്പള്ളിയിൽ പായസ നിവേദനം ആരംഭിക്കുക.നൂറ് ഇടങ്ങഴി അരി, നൂറു നാളികേരം, നൂറു കിലോ ശർക്കരയും നെയ്യും ചേർത്താണ് പായസം തയ്യാറാക്കുക. മണിത്തറയിലും കോവിലകം കയ്യാലയിലും പായസ നിവേദ്യം വിതരണംചെയ്യും.
അതേസമയം 20നാണ് പുണർതം ചതുശ്ശതം, 22-ന് ആയില്യം ചുതുശ്ശതം, 24-ന് മകം കലം വരവ് തുടങ്ങിയ ചടങ്ങുകളം നടക്കും. മകം നാൾ ഉച്ച ശീവേലിക്ക് ശേഷം സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ പ്രവേശനം ഉണ്ടായിരിക്കില്ല. 27-ന് അത്തം ചതുശ്ശതവും വാളാട്ടവും കലശപൂജയും നടക്കും 28-നാണ് തൃക്കലശാട്ട്.
















Comments