കണ്ണൂർ: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ നാല് ചതുശ്ശതങ്ങളിൽ രണ്ടാമത്തേതായ പുണർതം ചതുശ്ശതം ഇന്ന് നടക്കും. ആദ്യത്തേതായ തിരുവാതിര ചതുശ്ശതം ഭഗവാന്റെ ജന്മനാളായ ഇന്നലെ നടന്നു. കൊട്ടിയൂർ പെരുമാളിന് സമർപ്പിക്കുന്ന വലിയവട്ടളം പായസ നിവേദ്യമാണ് ചതുശ്ശതം എന്നറിയപ്പെടുന്നത്. വിവിധ പ്രദേശങ്ങളിൽ നിന്നും പതിനായിരക്കണക്കിന് ഭക്തരാണ് കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനെത്തുന്നത്.
തിരുവാതിര, പുണർതം, ആയില്യം, അത്തം എന്നീ നാളുകളിലാണ് ചതുശ്ശതം അഥവാ വലിയവട്ടളം പായസം നിവേദിക്കുന്നത്. 22-ന് ആയില്യം ചുതുശ്ശതം, 24-ന് മകം കലം വരവ് തുടങ്ങിയ ചടങ്ങുകളം നടക്കും. 27-ന് അത്തം ചതുശ്ശതവും വാളാട്ടവും കലശപൂജയും നടക്കും 28-നാണ് തൃക്കലശാട്ട്. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായ ആചാരങ്ങളും അനുഷ്ടാനങ്ങളുമാണ് കൊട്ടിയൂരുള്ളത്. നമ്പൂതിരി മുതൽ വനവാസി വരെയുള്ള വിഭാഗങ്ങൾക്കും അറുപത്തിനാലോളം കുടുംബങ്ങൾക്കും ചടങ്ങുകളിൽ പ്രത്യേക പ്രാധാന്യവുമുണ്ട്.
രാത്രി പൂജയ്‌ക്കുശേഷം നാലു തറവാട്ടിലെ സ്ത്രീകൾക്ക് മണിത്തറയിൽ അരിയും ഏഴില്ലക്കാർക്ക് പഴവും ശർക്കരയും നൽകും. തൃക്കൂർ അരിയളവിന് ശേഷമാണ് തറവാട്ടുകാരായ സ്ത്രീകൾക്ക് അക്കരെ ക്ഷേത്രത്തിൽ പ്രവേശനം ഉണ്ടാകുന്നത്. തിരുവാതിര പന്തീരടിയോടെയാണ് തിടപ്പള്ളിയിൽ പായസ നിവേദനം ആരംഭിക്കുക. നൂറ് ഇടങ്ങഴി അരി, നൂറു നാളികേരം, നൂറു കിലോ ശർക്കരയും നെയ്യും ചേർത്താണ് പായസം തയ്യാറാക്കുക. മണിത്തറയിലും കോവിലകം കയ്യാലയിലും പായസ നിവേദ്യം വിതരണം ചെയ്യും.
















Comments