തിരുവനന്തപുരം: യുട്യൂബർ തൊപ്പി കുട്ടികളിലുണ്ടാക്കിയ സ്വാധീനം ആശങ്കയുണ്ടാക്കുന്നു എന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. വലിയ മാറ്റങ്ങളാണ് കുട്ടികൾക്ക് സംഭവിക്കുന്നത്. ആ മാറ്റങ്ങൾ നമ്മൾ മനസ്സിലാക്കണം. കാലത്തിന്റെ മാറ്റങ്ങൾ നമ്മുടെ കുട്ടികളെ ബാധിക്കുന്നു എന്നത് വേവലാതിയോടെ നോക്കിക്കാണുകയാണ് എന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം തൊപ്പി എന്ന പേരുള്ള ഒരുത്തൻ വളാഞ്ചേരിയിൽ വന്നപ്പോൾ കുഞ്ഞുങ്ങൾ ആരാധനയോടെ ഓടിച്ചെല്ലുന്നു. തൊപ്പി സംസാരിക്കുന്ന സാമൂഹ്യവിരുദ്ധതയ്‌ക്കെല്ലാം കുട്ടികൾ കൈയടിക്കുന്നു എന്നും അറിഞ്ഞപ്പോൾ അദ്ധ്യാപികയും അമ്മയുമായ തനിക്ക് വേദന തോന്നിയെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ മദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇത് പറഞ്ഞത്.
അതേസമയം, തൊപ്പിയുടെ അറസ്റ്റിൽ പ്രതികരണവുമായി പൊലീസ് രംഗത്ത് വന്നു. മണിക്കൂറുകറോളം പുറത്ത് കാത്തുനിന്നതിന് ശേഷമാണ് വീടിന്റെ വാതിൽ പൊളിച്ച് അകത്ത് കയറിയതെന്ന് പോലീസ് പറഞ്ഞു. ഇന്ന് രാവിലെയാണ് കൊച്ചിയിൽ നിന്ന് തൊപ്പിയെന്ന നിഹാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വളാഞ്ചേരിയിലെ ഒരു ഉദ്ഘാടന പരിപാടിക്കെത്തിയ തൊപ്പി അശ്ലീല പരാമർശം നടത്തുകയും ഗതാഗത തടസ്സം സൃഷ്ടിക്കുകയും ചെയ്തതിന്റെ പേരിലാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
ചോദ്യം ചെയ്യാൻ ഇന്ന് ഹാജരാവാൻ തൊപ്പിയോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വരാൻ പറ്റില്ല എന്നായിരുന്നു ഇയാൾ മറുപടി പറഞ്ഞത്. ഒരു മണിക്കൂറോളം വാതിലിനു പുറത്തു കാത്തിരുന്നു. ഒടുവിൽ തുറക്കാനുള്ള ശ്രമത്തിനിടെ വാതിൽ ലോക്കായിപ്പോയി. തെളിവുകൾ നശിപ്പിക്കാതിരിക്കാൻ ആണ് ചവിട്ടി പൊളിക്കേണ്ടി വന്നതെന്നും പൊലീസ് വ്യക്തമാക്കി. ഐടി ആക്ട് പ്രകാരം നേരത്തെ തൊപ്പിക്കെതിരെ കണ്ണൂരിലും കേസുണ്ട്.
















Comments