തിരുവനന്തപുരം: നിഖിൽ തോമസിന് വ്യാജ സർട്ടിഫിക്കേറ്റ് തയ്യാറാക്കാൻ സഹായിച്ച എസ് എഫ് ഐ മുൻ ഏരിയ പ്രസിഡണ്ടും ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ അബിൻ സി രാജും കേസിൽ പ്രതിയാകും. വ്യാജ സർട്ടിഫിക്കറ്റ് തയ്യാറാക്കാൻ തന്നെ സഹായിച്ചത് എസ്എഫ്ഐ ഏരിയ പ്രസിഡന്റ് അബിൻ സി.രാജാണെന്ന് നിഖിൽ മൊഴി നൽകിയിട്ടുണ്ട് . ഇതോടെയാണ് വ്യാജ സർട്ടിഫിക്കറ്റ് തയ്യാറാക്കാൻ സഹായിച്ച അബിനും കേസിൽ പ്രതിയാകുന്നത്. അബിനെ ഉടൻ തന്നെ വിദേശത്തുനിന്ന് നാട്ടിലെത്തിക്കുമെന്ന് കായംകുളം ഡിവൈഎസ്പി ജി. അജയ്നാഥ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
അബിന് കൊച്ചിയിൽ വിദ്യാഭ്യാസ റിക്രൂട്ടിംഗ് എജൻസി ഉള്ളതായാണ് വിവരം. ഇയാൾ ഇതിന് മുൻപും ഇത്തരത്തിൽ വിദ്യാർത്ഥികൾക്ക് വ്യാജ സർച്ചിഫിക്കറ്റ് ലഭ്യമാക്കിയിട്ടുണ്ട് എന്ന് സംശയിക്കുന്നു. വിദേശത്തുള്ള സുഹൃത്താണ് വ്യാജ സർട്ടിഫിക്കറ്റ് നൽകിയതെന്ന് നിഖിൽ തോമസ് പറഞ്ഞിരുന്നു. കലിംഗ സർവകലാശാലയുടെ ഒറിജിനൽ സർട്ടിഫിക്കറ്റാണെന്ന് പറഞ്ഞു. കേരള സർവകലാശാലയിൽ റജിസ്റ്റർ ചെയ്താൽ പ്രശ്നമില്ലെന്നും അറിയിച്ചു. മുൻ എസ്എഫ്ഐ നേതാവായ സുഹൃത്ത് കായംകുളത്ത് വിദ്യാഭ്യാസ ഏജൻസി നടത്തിയിരുന്നുവെന്നും നിഖിൽ പറഞ്ഞു. രണ്ട് ലക്ഷം രൂപയാണ് ഇതിനായി നിഖിൽ നൽകിയത്. ഇതിന് തെളിവ് ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
കണ്ടല്ലൂർ പഞ്ചായത്തിലെ സിപിഎം സജീവ പ്രവർത്തകനാണ് അബിൻ സി രാജിന്റെ പിതാവ്. സിപിഎമ്മിൽ അടിയുറച്ച കുടുംബമാണ് ഇവരുടേത്. ആലപ്പുഴ – ഇടുക്കി ജില്ലാ കമ്മിറ്റികളുടെ സെക്രട്ടറി ആയിരുന്ന അന്തരിച്ച കെ.കെ ചെല്ലപ്പന്റെ അടുത്ത ബന്ധുവാണ് അബിൻ എന്ന് പറയപ്പെടുന്നു. മുൻപ് തിരുവനന്തപുരം കേന്ദ്രമാക്കി എസ് എഫ് ഐയിൽ പ്രവർത്തിച്ചിരുന്ന അബിൻ സി രാജ് കായംകുളത്തേക്കു ചുവട് മാറ്റുകയായിരുന്നു. സിപിഎമ്മിലെ ഉന്നത ബന്ധങ്ങൾ ഉപയോഗിച്ച് അയാൾ സംഘടനയിൽ പിടിമുറുക്കി. അങ്ങിനെ കായംകുളം ഏരിയ പ്രെസിഡന്റ് സ്ഥാനത്തേക്ക് വന്നു. 2021 ൽ ഇയാളെ എസ് എഫ് ഐ ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് മെമ്പറാക്കി. ഇയാൾ നിലവിൽ വിദേശത്ത് അദ്ധ്യാപകനാണ്. 2020-ലാണ് നിഖിലിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് ഇയാളുടെ അക്കൗണ്ടിലേക്ക് 2 ലക്ഷം രൂപ അയച്ചതായി കണ്ടെത്തിയിരുന്നു. നേരത്തേ വിവിധ സർവകലാശാലകളിൽ പ്രവേശനം നേടാൻ വിദ്യാർത്ഥികളെ സഹായിക്കുന്ന ഏജൻസി നടത്തിയിരുന്ന ഇയാൾ പലർക്കും വ്യാജ സർട്ടിഫിക്കറ്റുകൾ സംഘടിപ്പിച്ചു നൽകിയതായി പോലീസിന് സംശയമുണ്ട്. ഇയാളെ നാട്ടിലെത്തിച്ചു ചോദ്യം ചെയ്യാനുള്ള ശ്രമങ്ങളും പൊലീസ് ആരംഭിച്ചു.
നിഖിൽ തോമസിന് കായംകുളം എം എസ് എം കോളേജിൽ അഡ്മിഷൻ നൽകുവാൻ ശുപാർശ ചെയ്ത സിപിഎം നേതാവ് കെ എച്ച് ബാബുജാന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് അബിൻ സി രാജ് ഇട്ടിരിക്കുന്ന പോസ്റ്റുകളുടെ സ്‌ക്രീൻ ഷോട്ടുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഈ പോസ്റ്റിൽനിഖിൽ തോമസിനെ ടാഗ് ചെയ്തിട്ടുണ്ട്. ഇന്ന് രാവിലെ നിഖിൽ തോമസിന്റെ മൊഴി പുറത്ത് വന്നപ്പോൾ മുതൽ അബിൻ സി രാജിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ലഭ്യമല്ല.
അതേസമയം, ബസ്സിനുള്ളിൽ വച്ചാണ് നിഖിലിനെ പോലീസ് പിടികൂടിയത്. ഏ.സി ലോഫ്ളോറിൽ യാത്ര ചെയ്യുകയായിരുന്നു അദ്ദേഹം. കൊട്ടാരക്കരയിലേക്ക് എന്തിന് ടിക്കറ്റ് എടുത്തു എന്നുള്ളത് അന്വേഷിക്കും. നിഖിലിനെ വൈദ്യ പരിശോധനയ്‌ക്കായി കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഉച്ചയ്‌ക്കു ശേഷം കായംകുളം മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്നും പോലീസ് അറിയിച്ച്.
Comments