കാസർകോട്: വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് കേസിൽ വിദ്യയുടെ ജാമ്യപേക്ഷ ഇന്ന് ഹോസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. ഇന്നലെ ഹോസ്ദുർഗ് കോടതി ജാമ്യപേക്ഷ പരിഗണിച്ചെങ്കിലും പോലീസ് ഹാജരാക്കിയ രേഖകളും റിപ്പോർട്ടും വിശദമായി പരിശോധിക്കേണ്ടതിനാൽ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. വിദ്യ നിലവിൽ ഇടക്കാല ജാമ്യത്തിലാണ്.
വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി കരിന്തളം സർക്കാർ കോളേജിൽ ഗസ്റ്റ് ലക്ചറർ നിയമനം നേടിയ കേസിൽ നീലേശ്വരം പോലീസ് വിദ്യയെ അറസ്റ്റ് ചെയ്തിരുന്നു. വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചത് ഫോണിലൂടെയാണെന്നും ആ ഫോൺ തകരാറായതിനെ തുടർന്ന് ഉപേക്ഷിച്ചുവെന്നുമാണ് വിദ്യ മൊഴി നൽകിയത്. വ്യാജരേഖ നിർമ്മിച്ചത് ആരുടെയും സഹായമില്ലാതെയാണെന്നും ഇതിന്റെ ഒറിജിനൽ നശിപ്പിച്ചുവെന്നും വിദ്യ സമ്മതിച്ചിരുന്നു.
ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കെ. വിദ്യയ്‌ക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്. വിദ്യയെ കസ്റ്റഡിയിൽ വേണമെന്ന് നീലേശ്വരം പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടില്ല. അന്വേഷണവുമായി സഹകരിക്കുമെന്ന് വിദ്യയുടെ അഭിഭാഷകൻ അറിയിച്ചതോടെയാണ് ജാമ്യം ലഭിച്ചത്. വ്യാജരേഖാ കേസിൽ വിദ്യയ്‌ക്കെതിരെ ഐപിസി സെക്ഷൻ 201 (തെളിവ് നശിപ്പിക്കൽ) കൂടി നീലേശ്വരം പൊലീസ് ചുമത്തിയിരുന്നു. വ്യാജരേഖാ കേസിൽ വിദ്യ തെളിവ് നശിപ്പിച്ചുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇതിന് പിന്നാലെയാണ് വിദ്യയെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയത്.
Comments