ഭോപ്പാൽ: ദഷ്മത്ത് റാവത്ത് എന്ന വനവാസി യുവാവിന്റെ ദേഹത്ത് മൂത്രമൊഴിച്ച വിഷയത്തിൽ വീണ്ടും ഇടപെട്ട് മദ്ധ്യപ്രദേശ് സർക്കാർ. ദഷ്മത്ത് റാവത്തിന് അഞ്ച് ലക്ഷം രൂപ സഹായവും 1.50 ലക്ഷം രൂപ ഭവന നിർമ്മാണത്തിനുള്ള ധനസഹായവും സർക്കാർ നൽകി. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നിർദ്ദേശപ്രകാരമാണ് സഹായങ്ങൾ നൽകിയതെന്ന് സിധി കളക്ടർ അറിയിച്ചു. ഇതു സംബന്ധിച്ച് കളക്ടർ ഒരു ട്വീറ്റും പങ്കുവെച്ചിട്ടുണ്ട്
കഴിഞ്ഞ ജൂലൈ 4-നാണ് മദ്യപിച്ച് ലക്കുകെട്ട ഒരു യുവാവ് ദഷ്മത്തിന്റെ ദേഹത്ത് മൂത്രമൊഴിച്ച് അപമാനിക്കുകയും ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തത്. സംഭവത്തെ രാഷ്‌ട്രീയ ആയുധമാക്കാൻ പ്രതിപക്ഷവും കോൺഗ്രസും ശ്രമിച്ചെങ്കിലും വിഷയത്തിൽ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ അടിയന്തിര ഇടപെടൽ ഉണ്ടായതോടെ പ്രതിപക്ഷാരോപണങ്ങൾ പൊളിഞ്ഞുവീഴുകയായിരുന്നു. അതിക്രമം നടത്തിയ വ്യക്തിയെ പോലീസ് നിമിഷങ്ങൾക്കുള്ളിൽ അറസ്റ്റ് ചെയ്യുകയും പ്രതിയുടെ വീട് പൊളിച്ചുനീക്കുകയും ചെയ്തു.
ഇതിന് പിന്നാലെ ജൂലൈ 6-ന് ദഷ്മത്തിനെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേയ്‌ക്ക് ക്ഷണിക്കുകയും മുഖ്യമന്ത്രി ക്ഷമ പറയുകയും പ്രായശ്ചിത്തമായി കാലുകഴുകുകയുമായിരുന്നു. ഒരു ജനതയുടെ മുഴുവൻ മാപ്പ് പറയുന്നു എന്നായിരുന്നു ദഷ്മത്തിനോട് മുഖ്യമന്ത്രി പറഞ്ഞത്. തുടർന്ന് ദഷ്മത്തിന് ഉപഹാരങ്ങൾ നൽകി. അദ്ദേഹത്തിന്റെ കുടുംബത്തോട് സംസാരിക്കുകയും അവരോടും മുഖ്യമന്ത്രി മാപ്പ് അപേക്ഷിക്കുകയും ചെയ്തു.
മുഖ്യമന്ത്രിയുടെ ഈ പെരുമാറ്റത്തെകുറിച്ച് ദഷ്മത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞത് ഇപ്രകാരമായിരുന്നു. തനിക്ക് മുഖ്യമന്ത്രിയെ കാണാൻ സാധിച്ചെന്നും അദ്ദേഹം തന്റെ കുടുംബത്തോട് സംസാരിച്ചെന്നും തന്നോടുള്ള മുഖ്യമന്ത്രിയുടെ പെരുമാറ്റം സ്നേഹമുളവാക്കുന്നതായിരുന്നു എന്നുമാണ് പറഞ്ഞത്. ദഷ്മത്ത് റാവത്ത് കൂട്ടിച്ചേർത്തു.
















Comments