തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയിൽ മന്ത്രിമാരെ തടഞ്ഞ സംഭവത്തിൽ ലത്തീൻ വൈദികൻ യൂജിൻ പെരേരയ്‌ക്കെതിരെ കലാപഹ്വാനത്തിന് കേസെടുത്ത് പോലീസ്. അഞ്ചുതെങ്ങ് പോലീസാണ് ലത്തീൻ അതിരൂപതാ വികാർ ജനറലായ യുജിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ യൂജിൻ പെരേരയെ മാത്രമാണ് പ്രതി ചേർത്തിരിക്കുന്നത്.
വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചതിന് പിന്നാലെ സ്ഥലം സന്ദർശിക്കാനെത്തിയ മന്ത്രിമാരെ ജനക്കൂട്ടം തടഞ്ഞിരുന്നു. സംഭവത്തിന് പിന്നാലെ മന്ത്രി വി. ശിവൻകുട്ടി യൂജിൻ പെരേര കലാപാഹ്വാനം നടത്തിയതെന്ന ആരോപണവുമായി രംഗത്തുവന്നിരുന്നു. വൈദികൻ എത്തിയതിന് ശേഷമാണ് ജനങ്ങൾ പ്രകോപിതരായതെന്നും യൂജിനാണ് മന്ത്രിമാരുടെ വാഹനം തടയാൻ നിർദ്ദേശം നൽകിയതെന്നും ശിവൻകുട്ടി ആരോപിച്ചിരുന്നു. പിന്നാലെയാണ് അഞ്ചുതെങ്ങ് പോലീസ് ഐ.പി.സി 153 വകുപ്പ് പ്രകാരം സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തത്.
പരലോകമാത എന്ന ബോട്ട് മറിഞ്ഞാണ് മത്സ്യ തൊഴിലാളി മരിച്ചത്. നാല് പേരായിരുന്നു വള്ളത്തിൽ ഉണ്ടായായിരുന്നത്. കാണാതായ നാല് പേരിൽ ഒരാളുടെ മൃതദേഹം മൂന്ന് മണിക്കൂറിനകം കണ്ടെത്തുകയായിരുന്നു. പുതുക്കുറിച്ചി സ്വദേശിയായ കുഞ്ഞുമോന്റെ മൃതദേഹമാണ് കണ്ടെത്താനായത്. കാണതായ മൂന്നുപേർക്കായി തിരച്ചിൽ തുടരുകയാണ്.
മുതലപ്പൊഴിയിൽ ബോട്ട് മറിഞ്ഞുണ്ടാകുന്ന അപകടങ്ങൾ പതിവാണ്. ഇതിന് ശാശ്വത പരിഹാരം കാണാൻ മുൻകൈ എടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ലത്തീൻ സഭയുടെ നേതൃത്വത്തിൽ ഇന്നലെ മന്ത്രിമാർക്കെതിരെ പ്രതിഷേധം നടന്നത്. പ്രദേശത്തെ പുലിമുട്ട് നിർമ്മാണത്തിൽ അടക്കം അപാകതയുണ്ടെന്നും സർക്കാർ ഇത് പരിഹരിക്കാൻ നടപടിയെടുക്കുന്നില്ലെന്നുമാണ് നാട്ടുകാരുടെ പരാതി.
Comments