തിരുവനന്തപുരം: മുതലപ്പൊഴിയിൽ കാണാതായ നാലാമത്തെ ആളുടെയും മൃതദേഹം കണ്ടെത്തി. പുതുക്കുറിച്ചി സ്വദേശി റോബിൻ എഡ്വേർഡിന്റെ മൃതദേഹമാണ് ഹാർബറിന് സമീപത്ത് നിന്നും കണ്ടുകിട്ടിയത്. ഇതോടെ അപകടത്തിൽ കാണാതായ എല്ലാവരുടെയും മൃതദേഹങ്ങൾ കണ്ടെത്തി.
തിരുവനന്തപുരം പുതുക്കുറിച്ചി സ്വദേശികളായ ബിജു സ്റ്റീഫൻ, ബിജു ഫെർണാണ്ടസ്, കുഞ്ഞുമോൻ എന്നിവരുടെ മൃതദേഹങ്ങളാണ് നേരത്തെ കണ്ടെടുത്തിരുന്നത്. കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു അപകടം നടന്നത്. മത്സ്യബന്ധന വള്ളം തകർന്ന് മത്സ്യത്തൊഴിലാളികളെ കാണാതാകുകയായിരുന്നു. മണിക്കൂറുകൾക്കം വള്ളത്തിൽ ഉണ്ടായിരുന്ന കുഞ്ഞുമോനെ കിട്ടിയെങ്കിലും ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടു. പിന്നീടാണ് മറ്റുള്ളവർക്ക് വേണ്ടിയുള്ള തിരച്ചിൽ നടത്തിയത്.
ബിജു സ്റ്റീഫന്റെയും ബിജു ഫെർണാണ്ടസിന്റെയും മൃതദേഹങ്ങൾ പുലിമുട്ടിനിടയിൽ നിന്നും, റോബിൻ എഡ്വേർഡിന്റെ മൃതദേഹം ഹാർബറിന് സമീപത്ത് നിന്നുമാണ് കിട്ടിയത്. അപകടം നടന്ന് മണിക്കൂറുകൾ പിന്നിട്ടതിന് ശേഷമാണ് തിരച്ചിൽ തുടങ്ങിയത്. നേവിയുടെയും മറൈൻ എൻഫോഴ്‌സ്‌മെന്റിന്റെയും സഹായം തിരച്ചിലിൽ ഉടനീളം ഉണ്ടായിരുന്നു. ശക്തമായ തിരമാല തിരച്ചിലിനെ കാര്യമായി ബാധിച്ചു.
അതേസമയം, സർക്കാരിനെതിരെ സമരം ശക്തമാക്കിയിരിക്കുകയാണ് മത്സ്യത്തൊഴിലാളികൾ. മുതലപ്പൊഴിയിൽ സ്ഥിരമായി അപകടങ്ങൾ ഉണ്ടാകുന്നതിന് കാരണം അശാസ്ത്രീയമായ പുലിമുട്ട് നിർമ്മാണമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. 11 വർഷത്തെ കണക്കെടുക്കുമ്പോൾ 65 പേരാണ് മുതലപ്പൊഴിയിൽ മരിച്ചത്. മാറിവരുന്ന സർക്കാരുകൾ അഞ്ചുതെങ്ങിലെ മത്സ്യത്തൊഴിലാളികളെ അവഗണിക്കുന്നതിൽ പ്രതിഷേധം ശക്തമാണ്.
Comments