സന്ധ്യയായി, വീട്ടിന്റെ ഉമ്മറത്ത് വിളക്കുവെച്ചു. കൈകാല്‍ കഴുകി, മുടി മുകളില്‍ കെട്ടിവെച്ച്, മുറ്റത്തെ ചെടികളില്‍നിന്ന് ഇറുത്ത പുക്കളും ഇലകളും കൊണ്ട് മാലയുണ്ടാക്കി ഭിത്തിയിലെ ഇഷ്ടമൂര്‍ത്തികളുടെ ചിത്രത്തില്‍ ചാര്‍ത്തി, നെറ്റിയില്‍ ഭസ്മക്കുറി വരച്ച്, കാല്‍നീട്ടിയിരുന്നത് നാരായണ ജപിക്കുന്ന മുത്തശ്ശിയെ ചാരിയും മുട്ടിയും കുട്ടികള്‍ ഇരിക്കുകയാണ്. അവര്‍ക്കുമുണ്ട്, നെറ്റിയില്‍ ഭസ്മക്കുറി. സന്ധ്യാ നാമങ്ങളിലൂടെ നാരായണയും നമശ്ശിവായയും ദേവീ നാമവും ചൊല്ലിക്കഴിഞ്ഞ് മുത്തശ്ശി രാമായണം വായിക്കും. വായിച്ച് കഥ ചുരുക്കിയും ചിലയിടങ്ങളില്‍ വിസ്തരിച്ചും അവസരത്തിനൊത്ത് പറയും. ഉറക്കംതൂങ്ങി കുട്ടികളാരെങ്കിലും വീഴുംവരെ വായനയും കഥ പറച്ചിലും തുടരും.
അങ്ങനെ കുഞ്ഞുങ്ങള്‍ അയോദ്ധ്യയില്‍ ഓടിക്കളിച്ചു. അവര്‍ ആരണ്യത്തില്‍ അമ്പും വില്ലും ധരിച്ചു നടന്നു. ഹനൂമാനുമായി കൂട്ടുകൂടി. സമുദ്രം ചാടിക്കടന്നു, ലങ്കയ്‌ക്ക് തീവെച്ചു, രാവണനെയും രാക്ഷസക്കൂട്ടത്തേയും രാമസേനയില്‍ ചേര്‍ന്ന് വധിച്ചു. അറുപത് അറുപത്തഞ്ച് കൊല്ലം മുമ്പ് ഇതൊക്കെ പതിവായിരുന്നു, കേരളമെമ്പാടും; മുത്തശ്ശിയല്ലെങ്കില്‍ മുത്തച്ഛന്‍. അതുമല്ലെങ്കല്‍ വീട്ടിലെ മുതിര്‍ന്നവര്‍. അതുമല്ലെങ്കില്‍ അടുത്ത വീട്ടിലെ തിണ്ണയില്‍.
അങ്ങനെ വളര്‍ന്ന ഒരു തലമുറയ്‌ക്ക് മുന്നില്‍ രാമ-രാവണ യുദ്ധം പോലെയായിരുന്നു തുടര്‍ഘട്ടം. അവിടെ രാവണന്മാര്‍ ഇടയ്‌ക്കിടെ വിജയിച്ചുകൊണ്ടിരുന്നു. അത് പരാജയത്തിന്റെ ആക്കവും തൂക്കവും കൂട്ടാനായിരുന്നുവെന്ന മനസ്സിലാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. കാരണം അക്കാര്യവും പറഞ്ഞിട്ടുള്ള രാമായണം അവര്‍ പഠിച്ചില്ല, വായിച്ചുപോലുമില്ല.
അങ്ങനെയാണ്’ശ്രീരാമന് സീത ആരാണ്’ എന്ന് ചോദിക്കുന്ന ഒരു തലമുറ ഇവിടെ ഇടയ്‌ക്ക് രൂപപ്പെട്ടത്. അവര്‍ക്ക് രാമായണവും രാമായണ പാരായണവും അറുപിന്തിരിപ്പന്‍ സംഗതികളുമായിരുന്നു. നാലരരപ്പതിറ്റാണ്ടു മുമ്പത്തെ ബാല്യ-കൗമാരങ്ങളുടെ കാര്യമാണ് പറയുന്നത്.
ആ മാറ്റത്തിന് കാരണമുണ്ട്, അവര്‍ക്കുമുന്നില്‍ ‘രാമന്‍ ജനിച്ചിനോ’ എന്നുപോലും ചോദിച്ച്, സംശയം ജനിപ്പിച്ചാണ് അവരുടെ വളര്‍ത്തിയ തലമുറ തുടര്‍ന്നത്. അങ്ങനെ ചെയ്യുന്നത് പുരോഗന ആശയമോ ആവിഷ്‌കാരമോ ഒക്കെയായി കരുതിയവരായിരുന്നു അവര്‍. അവര്‍ രാമായണം കത്തിക്കാന്‍ ആഹ്വാനം ചെയ്ത കെ.ആര്‍. ഗൗരിയെ അമ്മയെന്ന് വിളിച്ചാശ്ലേഷിച്ചു. ശ്രീരാമന്‍ അയോധ്യയിലല്ല ജനിച്ചതെന്ന് വാദിക്കുക മാത്രമല്ല, രാമന്‍ ജനിച്ചിട്ടുതന്നെയുണ്ടോ എന്ന് ചോദിച്ച ഇ.കെ. നായനാരെ ആഘോഷിച്ചവരുടെ തലമുറക്കാരായിരുന്നു.
രാമായണം എന്ന വാക്കിന്റെ അര്‍ത്ഥം വ്യാഖ്യാനിച്ച് രാമായണ സംസ്‌കാരത്തെ എതിര്‍ക്കുന്നവരോട് പിടിച്ചു നില്‍ക്കാനോ അവരെ ചെറുത്തുതോല്‍പ്പിക്കാനോ പരിശ്രമിച്ചവരായിരുന്നു അക്കാലത്തെ പലരും. അത് വികാരവും വിചാരവുമില്ലാത്ത വിഫല യത്‌നങ്ങളായിരുന്നു. രാമായണത്തിന്റെ സന്ദേശവും സംബന്ധവും വ്യാഖ്യാനിക്കാന്‍ ആരും മെനക്കെട്ടില്ല, കാര്യമായി. പണ്ഡിതര്‍ അവരുടെ നിലയിലും നിലവാരത്തിലും ചര്‍ച്ച ചെയ്തു. പക്ഷേ, അതിസാധാരണക്കാരുടെ ജനകീയ ചര്‍ച്ചകളില്‍ നിത്യജീവിതത്തിലൂടെ രാമായണ ശീലുകള്‍ കടന്നുപോയില്ല. ഭാരതമാകെ മര്യാദാ പുരുഷോത്തമനായ ശ്രീരാമനെക്കുറിച്ചും സര്‍വകാരണകാരനായ ശ്രീരാമചന്ദ്ര പ്രഭുവിനെക്കുറിച്ചുമുള്ള വിചാരവും വികാരവും അത്രമേല്‍ ഉജ്ജ്വലത്തായ കാലത്തിനും മുമ്പത്തെ കാര്യമാണ് പറയുന്നത്.
പക്ഷേ, കേരളത്തില്‍ അത് സംഭവിച്ചു. പഞ്ഞക്കര്‍ക്കടകമെന്ന് പേരിട്ടുവിളിച്ച്, പ്രകൃതിയുടെ അനുഗ്രഹകാലത്തെ പഴിചാരാനും പതംപറയാനുമുള്ള കാലമാക്കി കളയാതെ പാവനവും പ്രയോജനകരവുമാക്കാനുള്ള ചില പരിശ്രമങ്ങള്‍ നടന്നു. കുടുബം ഒന്നടങ്കം വീടുകളില്‍ ഒന്നിച്ചിരിക്കുന്ന വേള. കുടുംബ സങ്കല്‍പ്പത്തിന്റെ ധര്‍മ്മാധിക്യം പറയുന്ന രാമായണത്തെ പാരായണം ചെയ്യുന്ന പതിവ് സര്‍വ വ്യാപകമാക്കാനുള്ള ആസൂത്രിത ശ്രമം നടന്നു. കള്ളക്കര്‍ക്കടകം അങ്ങനെ ധര്‍മ്മക്കര്‍ക്കടകമായി. കര്‍ക്കടകം രാമായണ മാസമായി. ഇന്ന് കര്‍ക്കടകം രണ്ടാംപേരായിത്തിര്‍ന്നു. മലയാളിയുടെ ജീവിതക്കലണ്ടറിലെ വലിയൊരു തിരുത്ത്.
കേരളത്തില്‍ മാത്രമല്ല, മലയാളിയുള്ളിടത്തെല്ലാം കര്‍ക്കടകം രാമായണ മാസമായി. മഴപ്പെയ്‌ത്തിന്റെ താളത്തില്‍ അദ്ധ്യാത്മ രാമായണം കിളിപ്പാട്ടിന്റെ ഈരടികള്‍ താളം മാറിമാറി ഭക്തിയും വിശ്വാസവും കഥയും കാര്യവും വിശ്വാസാശ്വാസമായി പെയ്തിറങ്ങി.
കേരള സമൂഹ മനസ്സിന്റെ ഈ മഹാ സംക്രമണം ഒരു കൂട്ടം നവകാല സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുടെ തപസ്സിന്റെ ഫലമാണ്. 1982 ല്‍ ഏപ്രില്‍ 4,5 തീയതികളില്‍ എറണാകുളത്ത് നടന്ന ഐതിഹാസികമായ ഒരു സമ്മേളനം. ആ സമ്മേളനത്തിലാണ് രാമായണമാസത്തിന്റെ തുടക്കം. വിശാലഹിന്ദുസമ്മേളനമായിരുന്നു അത്. കേരളത്തിനൊരു പുതുവഴി തുറന്ന സംഭവം. സ്വാമി ചിന്മയാനന്ദനും, സ്വാമി വിശ്വേശതീര്‍ത്ഥയും ഡോ. കരണ്‍സിങ്ങ്, ആര്‍എസ്എസ്സിന്റെ അന്നത്തെ സര്‍കാര്യവാഹ് രജ്ജുഭയ്യയും (പ്രൊഫ. രാജേന്ദ്ര സിങ്) പങ്കെടുത്ത സമ്മേളനത്തില്‍ അലയടിച്ച ഗീതം ‘ഹിന്ദുക്കള്‍ നാമൊന്നാണേ’ എന്നു തുടങ്ങുന്നതായിരുന്നു. ശക്തിയിലും വിചാരത്തിലും ആ സമ്മേളനം സവിശേഷവും സമ്പന്നവുമായിരുന്നു.
അത് പുതിയ കേരള സാംസ്‌കാരിക സംരചനയുടെ തുടക്കമായിരുന്നു. ജാതിയും ഉപജാതിയും മാനസിക അയിത്തവും അകല്‍ച്ചയും കൊടികുത്തിവാണിരുന്ന കേരള സാമൂഹ്യ മനസ്സില്‍ മാറ്റത്തിന്റെ ആശയം ആവേശമായി കയറിയത് അന്നാണ്. വിശാലഹിന്ദു സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധിസമ്മേളന വേദിയിലെ മംഗളപൂജയില്‍ ശ്രീനാരായണീയ പരമ്പരയിലെ തന്ത്രി മുഖ്യനായ പറവൂര്‍ ശ്രീധരന്‍ തന്ത്രിയായിരുന്നു കാര്‍മികത്വം വഹിച്ചത്. പാരമ്പര്യ തന്ത്രി മുഖ്യരില്‍ പ്രമുഖനായ സൂര്യ കാലടി സൂര്യൻ ഭട്ടതിരിപ്പാട് താന്‍ പരികര്‍മ്മിയായിരിക്കുമെന്ന് പ്രഖ്യാപിച്ച് ഒപ്പം നിന്നു. തന്ത്രിമുഖ്യനായ പെരുവനം കെ.പി.സി. അനുജന്‍ ഭട്ടതിരിപ്പാടും ഉടുപ്പഴിച്ചുവെച്ച് ഞാനും പരികര്‍മ്മിയെന്ന് പ്രഖ്യാപിച്ചു. സ്വാമി വിവേകാനന്ദന്‍ കണ്ട് മനസ്സുതപിച്ച ഭ്രാന്താലയത്തില്‍ നിന്ന് തീര്‍ത്ഥാലയത്തിലേക്കുള്ള ഒരു നാടിന്റെ പുണ്യവിശ്വാസയാത്രയിലെ അവിസ്മരണീയ സംഭവമായിരുന്നു അത്. വിശാലഹിന്ദുസമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം കർക്കടകം രാമായണ മാസമായി ആചരിക്കാൻ തീരുമാനമെടുത്തു. എങ്ങനെ, ഏതെല്ലാം രീതിയിൽ എന്ന് പിന്നീട് തീരുമാനിക്കാനും നിശ്ചയിച്ചു.
തുടര്‍ന്ന് 1982 ജൂണ്‍ 6 ന് എറണാകുളം ദക്ഷിണഭാരത ഹിന്ദി പ്രചാരസഭാ ഹാളില്‍ എ.ആര്‍. ശ്രീനിവാസന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിശാലഹിന്ദു സമ്മേളന നിര്‍വ്വാഹക സമിതി യോഗത്തില്‍ കര്‍ക്കടകമാസം രാമായണ മാസമായി ആചരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ശ്രീനാരായണ ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍, മഹാത്മാ അയ്യങ്കാളി എന്നിവരുടെ ജയന്തി ദിനങ്ങള്‍ ആചാര്യ ത്രയം എന്ന രീതിയില്‍ ആഘോഷിക്കാനും യോഗം തീരുമാനിച്ചു. അങ്ങനെ രാമായണം ഗ്രാമ-നഗര-ഭേദമെന്യേ വീടുകളില്‍ മാത്രമല്ല പൊതുവേദികളിലും വായിക്കപ്പൊടാന്‍ തുടങ്ങി. ക്ഷേത്രസങ്കേതങ്ങളില്‍, പൊതുവേദികളില്‍ രാമായണം പാരായണം ചെയ്യുന്ന പതിവിനപ്പുറം രാമായണ സദസ്സുകള്‍ ചേര്‍ന്നു. അവിടങ്ങളില്‍ ഈണത്തില്‍ കിളിപ്പാട്ടു പാടുന്നതും കഥപറയുന്നതും കടന്ന്, രാമായണത്തിന്റെ കാമ്പും കാഴ്ചപ്പാടും വിശകലനം ചെയ്യുകയായി. വിദ്വല്‍ സദസ്സുകള്‍, സെമിനാറുകള്‍ വിചാരസദസുകള്‍, രാമായണ പ്രഭാഷണപരമ്പരകള്‍ എന്നിങ്ങനെ രാമായണ വികാരവും വിചാരവും അലതല്ലി. രാമായണം സാമൂഹ്യ പാഠപുസ്തകമായി, പാരായണം സാമൂഹ്യ യജ്ഞമായി.
പക്ഷേ, ഈ സാംസ്‌കാരിക സാമൂഹ്യ മുന്നേറ്റം, ചെറുക്കാന്‍ ചിലര്‍ കച്ചകെട്ടിയിറങ്ങി. ആരാണോ സീതാപഹരണത്തിലൂടെ സ്വയംനാശത്തിന് കുഴികുഴിച്ച രാവണമനസ്സോടെ എതിര്‍പക്ഷത്തുണ്ടായിരുന്നതെന്ന് പറയാതെ അറിയാം. കമ്യൂണിസ്റ്റ പാര്‍ട്ടിയും പ്രവര്‍ത്തകരും അവരുടെ മാരീച പ്രവൃത്തികളും രാക്ഷസ ബുദ്ധിയും വിനിയോഗിച്ചു. തുടക്കത്തില്‍ അവരുടെ എതിര്‍പ്പുകള്‍ അതിജീവിക്കാന്‍ മുമ്പ് മറ്റുപല കാലങ്ങളിലും സംഭവിച്ചതുപോലെ പാടുപെടേണ്ടിവന്നു.
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും പുരോഗമന കലാസാഹിത്യസംഘവും രാമായണമാസാചരണത്തെ എതിര്‍ത്തു. രാമായണമല്ല രാവണായനമാണ് ശരിയെന്ന് വാദിച്ചു. ശ്രീരാമനെയും സീതയെയും രാമായണത്തെയും അപഹസിച്ചും പുച്ഛിച്ചും ലേഖനങ്ങള്‍ വന്നു, പ്രസംഗ പരമ്പരകള്‍ നടന്നു. എതിര്‍ത്ത പ്രമുഖരില്‍ കവി തിരുനല്ലൂര്‍കരുണാകരന്‍ മുതല്‍ ഇഎംഎസ് വരെ ഉണ്ടായിരുന്നു. വാദപ്രതിവാദങ്ങളാല്‍ കേരളത്തിന്റെ വൈചാരിക മേഖല ശ്രദ്ധേയമായി. പി. പരമേശ്വര്‍ജിയും പി. മാധവ്ജിയുടെയും മറ്റും നേതൃത്വത്തില്‍ എതിരാളികളുടെ കുപ്രചാരണത്തെ ചെറുത്തു. അതില്‍ അണ്ണാറക്കണ്ണന്മാരും തന്നാലായതുപോലെ എന്ന മട്ടില്‍ ഹിന്ദു സമൂഹത്തിലെ വലിയൊരു വിഭാഗം രാമായണ പക്ഷത്ത് പങ്കാളിയാകാന്‍ തയാറായി. താല്‍ക്കാലിക വിജയങ്ങളില്‍നിന്ന് അവര്‍ അമ്പേ നിലംപതിച്ചു. കേരളം കര്‍ക്കടകത്തെ രാമായണമാസമാക്കി.
ഭക്തിലഹരിയില്‍ വീടുകള്‍ കേന്ദ്രീകരിച്ച് നടന്നിരുന്ന രാമായണ പാരായണത്തെ രാമായണദര്‍ശനത്തിന്റെ പഠനത്തിലേക്ക് സമൂഹത്തിനിടയിലെത്തിക്കാന്‍ ഈ സംരംഭത്തിനായി. ഈ യജ്ഞത്തിനിറങ്ങിത്തിരിച്ചവരില്‍ മുഖ്യസ്ഥാനത്തുണ്ടായിരുന്ന പരമേശ്വര്‍ജി എന്ന പി. പരമേശ്വരന്‍ അന്ന് പറഞ്ഞു: ”കര്‍ക്കടകമാസത്തില്‍ രാമായണ വായന കേരളത്തില്‍ പതിവുണ്ടായിരുന്നു. എന്നാല്‍ രാമായണമാസാചരണം അതിന് സാമൂഹികമായ മാനം നല്‍കി. രാമായണത്തെക്കുറിച്ചും അതിലെ കഥാപാത്രങ്ങളെക്കുറിച്ചും പ്രബുദ്ധമായ ചര്‍ച്ചകള്‍ നടന്നു. രാമായണം സമൂഹജീവിതത്തിനുപയുക്തമായ രീതിയില്‍ പ്രയോജനപ്പെടുത്തുക എന്നതാണ് മാസാചരണം ലക്ഷ്യംവെച്ചത്. കേവലം വായനമാത്രമല്ല.”
ഇന്ന് അന്ന് തുറന്ന് എതിര്‍ത്തവരും രഹസ്യമായി വിയോജിച്ചവരും സമ്മതിക്കുന്നു, കര്‍ക്കടകം രാമായണ മാസമാണെന്ന്. കേരളത്തിന് മറ്റൊരു സാംസ്‌കാരിക കലണ്ടര്‍ രൂപപ്പെടുത്തിയ സാമൂഹ്യ പ്രവര്‍ത്തകരുടെ വിദ്വദ് സദസ്സിനെ പി.പരമേശ്വരന്‍ വിവരിക്കുന്നതിങ്ങനെ. ”വിശാലഹിന്ദുസമ്മേളനം ഒറ്റപ്പെട്ട ഒരു സംഭവമായിരുന്നില്ല. ഭാരതത്തിലെമ്പാടും ഇത്തരം വിരാട് ഹിന്ദുസമ്മേളനങ്ങള്‍ നടന്നിരുന്നു. അതിന്റെ ഭാഗമായാണ് കൊച്ചിയിലും വിശാലഹിന്ദുസമ്മേളനം നടന്നത്. ഡോ. കരണ്‍സിങ്ങായിരുന്നു അന്ന് മുഖ്യാതിഥിയായി പങ്കെടുത്തത്. എം.കെ.കെ. നായര്‍, പി. മാധവ്ജി, കെ.ഭാസ്‌കര്‍ റാവുജി എന്നിവരൊക്കെയായിരുന്നു ഇതിന്റെ മുഖ്യ ആസൂത്രകര്‍. പുരോഗമനകലാസാഹിത്യസംഘം രാമായണവും ഭാരതവും ചുട്ടെരിക്കണമെന്ന ആഹ്വാനം മുഴക്കിയകാലമായിരുന്നു അത്. പലയിടങ്ങളിലും അവരത് നടപ്പാക്കുകയും ചെയ്തു. നമ്മുടെ പൈതൃകത്തെ നശിപ്പിക്കാനുള്ള നീക്കമായാണ് ഇതിനെ കണ്ടത്. ഈ സാഹചര്യത്തിലാണ് രാമായണമാസാചരണം വ്യാപകമായി നടത്തണമെന്ന ചിന്ത ഉടലെടുത്തത്. വിശാലഹിന്ദു സമ്മേളനത്തിന്റെ കൊച്ചി യോഗത്തില്‍ വച്ച് അത്തരമൊരു പ്രമേയം അംഗീകരിക്കുകയും ചെയ്തു. വീടുകളില്‍ ഒറ്റപ്പെട്ട നിലയില്‍ രാമായണവായന നടന്നുവന്നിരുന്നു. എന്നാല്‍ ഊര്‍ജ്ജസ്വലമായ രീതിയില്‍ നടന്നിരുന്നില്ല.
കേവലം രാമായണ പാരായണം മാത്രമായിരുന്നില്ല രാമായണ മാസാചരണം ലക്ഷ്യം വച്ചത്. രാമായണത്തിന്റെ പ്രസക്തിയും പ്രാധാന്യവും വിശദമാക്കുന്ന വിചാരസഭകളും പ്രഭാഷണങ്ങളും ആരംഭിച്ചു. ഇന്ന് പാരായണം മാത്രമായി ഒതുങ്ങിപ്പോവുകയാണ്. വീടുകളിലും ക്ഷേത്രങ്ങളിലും രാമായണ പാരായണം നടക്കുന്നുണ്ട്. എന്നാല്‍ രാമായണത്തിന്റെ പ്രാധാന്യവും പ്രസക്തിയും സമൂഹത്തെ ബോദ്ധ്യപ്പെടുത്തുന്ന പരിപാടികള്‍ പൊതുവേ കുറവാണ്. രാമായണത്തിന്റെ പ്രസക്തി ഇന്നു കൂടിവരികയാണ്. ഉത്തമഭരണാധികാരിയുടെയും ഉത്തമഭര്‍ത്താവിന്റെയും ഭാര്യയുടെയും സഹോദരസ്‌നേഹത്തിന്റെയും ഉദാത്ത മാതൃകകള്‍ രാമായണം കാണിച്ചുതരുന്നു. രാമായണ കഥാപാത്രങ്ങള്‍ ആദര്‍ശമാതൃകകളാണ്. ശ്രീരാമനെ മാതൃകാപുരുഷനായാണ് വാല്മീകി അവതരിപ്പിക്കുന്നത്. ആനുകാലിക സമൂഹത്തിന്റെ ധാര്‍മിക അപചയത്തിന് നമ്മുടെ പാരമ്പര്യത്തില്‍ നിന്നും പരിഹാരം കണ്ടെത്തണം. അതിന് രാമായണ മാസാചരണം ഉപയുക്തമാക്കണം.”
രാമായണം ഇന്ന് പിന്നെയും പ്രസക്തിയേറ്റുകയാണ്. സാമൂഹ്യക്രമത്തില്‍ പുതിയ പുതിയ രാവണത്തലകള്‍ മുളച്ചുപൊന്തുമ്പോള്‍, കുടുംബ സംവിധാനങ്ങള്‍ രാക്ഷസ ബുദ്ധികളുടെ മാരീചാക്രമണങ്ങളില്‍ താളം തെറ്റുമ്പോള്‍, രാവണമനസ്സുകള്‍ സീതമാരെ അപഹരിക്കുമ്പോള്‍ രാമായണം ശക്തിയും ചൈതന്യവും നല്‍കുന്ന ഔഷധമാകുകയാണ്. സമൂഹം കൂടുതല്‍ രാമസാമീപ്യം അനുഭവിക്കേണ്ട കാലമാണ്, അതിന് രാമായണ മാസങ്ങള്‍ക്കപ്പുറം രാമായണം ദൈനംദിനിയാക്കേണ്ടതുമുണ്ട്.
കാവാലം ശശികുമാർ
ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റർ
ഫോൺ : 9446530279
















Comments