കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സംസ്‌കാര ചടങ്ങ് ഇന്ന്. പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളിയിലെ പ്രത്യേക കബറിടത്തിൽ ഇന്ന് 3.30 നാണ് സംസ്‌കാരം. ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ സംസ്‌കാര ചങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കും. അന്ത്യാഭിലാഷ പ്രകാരം ഔദ്യോഗിക ബഹുമതികൾ ഒഴിവാക്കിയാകും സംസ്‌കാര ചടങ്ങുകൾ.
10 മണിക്കൂറുകൾ കൊണ്ട് കോട്ടയത്ത് എത്താൻ നിശ്ചയിച്ചിരുന്ന വിലാപയാത്രയ്‌ക്ക് 23 മണിക്കൂറുകൾ പിന്നിട്ടപ്പോൾ ചങ്ങനാശേരിയിൽ എത്തിച്ചേരാൻ സാധിച്ചിട്ടേയുള്ളു. കഴിഞ്ഞ ദിവസം ആറ് മണിയോടെ കോട്ടയം ഡിസിസി ഓഫീസിൽ എത്തുന്ന തരത്തിലാണ് യാത്ര ക്രമീകരിച്ചിരിച്ചിരുന്നത്. രാത്രി വൈകിയും വഴിയിടങ്ങളിൽ വൻ ജനാവലിയാണ് മുൻ മുഖ്യമന്ത്രിയെ അവസാനമായി കാണാൻ കാത്തുനിന്നത്. പത്തനംതിട്ട ജില്ലയിൽ അടൂർ, പന്തളം എന്നിവിടങ്ങളിൽ പൊതുജനങ്ങൾക്ക് ആദരം അർപ്പിക്കാൻ അവസരം ഒരുക്കിയിരുന്നു.
വ്യാഴാഴ്ച കോട്ടയം ജില്ലയിലെ സ്‌കൂളുകൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിലാപയാത്ര, പൊതുദർശനം, സംസ്‌കാര ചടങ്ങുകൾ എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതിനാലാണ് അവധി.
ഇന്ന് കോട്ടയം ഡിസിസി ഓഫീസിലും തിരുനക്കര മൈതാനത്തും പുതുപ്പള്ളിയിലെ വസതിയിലും പൊതുദർശനം ഉണ്ടാകും. ശേഷമാകും സംസ്‌കാര ചടങ്ങുകൾ.
















Comments