എറണാകുളം: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരി നേരിട്ടത് അതി ക്രൂരമായ പീഡനമെന്ന് റിമാൻഡ് റിപ്പോർട്ട്. കുട്ടിയെ പ്രതി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി. ലൈംഗികമായി ഉപദ്രവിച്ചതിലൂടെ കുട്ടി നിലവിളിച്ചു. ഇതോടെ പ്രതി കുട്ടിയുടെ വായ മൂടി പിടിച്ചു. ഈ സമയത്ത് അബോധാവസ്ഥയിലായ കുട്ടിയെ പ്രതി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.
കൊലപാതകം നടത്തുമ്പോൾ പ്രതി മദ്യപിച്ചിട്ടില്ലായിരുന്നു. കുറ്റകൃത്യം ആവർത്തിക്കാൻ സാധ്യതയുള്ള ആളാണ് പ്രതിയെന്ന് പോലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. മറ്റു സംസ്ഥാനങ്ങളിലും സമാനമായ കുറ്റകൃത്യം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കണം. ജാമ്യം ലഭിച്ചാൽ പ്രതി ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പോലീസ് വാദിച്ചു.
പ്രതി അസ്ഫാക്ക് ആലത്തിനെതിരെ ഒൻപത് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കൊലപാതകം, ബലാത്സംഗം, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ, തെളിവ് നശിപ്പിക്കൽ അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി ഏഴ് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന പോലീസിന്റെ ആവശ്യം നാളെ കോടതി പരിഗണിക്കും.
അറസ്റ്റിലായ അസ്ഫാക്ക് ആലം ലഹരിയ്‌ക്ക് അടിമയാണെന്നും കൊടും കുറ്റവാളിയാണെന്നും ഇയാളെ കുറിച്ച് സമഗ്ര അന്വേഷണം ആവശ്യമാണെന്ന് പോലീസ് പറഞ്ഞു. ഇത്തരമൊരു കൊലപാതകം ആദ്യമായിട്ടാണോ, സമാന കൃത്യത്തിൽ ഇയാൾ മുൻപ് ഉൾപ്പെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തമായ പരിശോധന നടത്താനാണ് പോലീസിന്റെ പദ്ധതി. ഇയാൾ ബീഹാർ സ്വദേശിയാണെന്ന് പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ വിശദമായ പരിശോധന അനിവാര്യമാണ്.
പ്രതിയെ നാളെ തന്നെ കസ്റ്റഡിയിൽ വാങ്ങി തുടർ ചോദ്യം ചെയ്യലിനാണ് പോലീസ് നീക്കം. കുട്ടിയെ തട്ടിക്കൊണ്ടുപോയ സ്ഥലം, കൊലപാതകം നടത്തിയ ആലുവ മാർക്കറ്റിലെ ആളൊഴിഞ്ഞ ഇടം എന്നിവിടങ്ങളിലെല്ലാം കൊണ്ടുപോയി തെളിവെടുക്കണം. കൃത്യത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് ഉറപ്പിക്കണം. തട്ടിക്കൊണ്ടുപോയത് മുതൽ കൊലപാതകം വരെയുളള ഒരോ നിമിഷങ്ങളും പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
Comments