കൊച്ചി: ഗണപതി ഭഗവാനെ അധിക്ഷേപിച്ചുകൊണ്ടുള്ള സ്പീക്കർ എഎൻ ഷംസീറിന്റെ പരാമർശത്തിൽ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പറയുന്നത് എന്താണോ അത് എന്‍എസ്എസ് നടപ്പാക്കുമെന്ന് കെബി ഗണേഷ്കുമാർ എംഎൽഎ. ഈ വിഷയത്തിൽ യാതൊരു വിധ തർക്കവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്പീക്കറുടെ ഹൈന്ദവ വിരുദ്ധ പരാമർശത്തെക്കുറിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എൻഎസ്എസ് ബോർഡ് അംഗം കൂടിയായ ഗണേഷ്കുമാർ.
‘എൻഎസ്എസ് ജനറൽ സെക്രട്ടറി പറയുന്നത് നടപ്പിലാക്കും. അതിനകത്ത് ഒരു തർക്കവുമില്ല, എൻഎസ്എസ് ജനറൽ സെക്രട്ടറി പറയുന്നതാണ് താലൂക്ക് യൂണിയനുകളും കരയോഗങ്ങളും അനുസരിക്കേണ്ടത്. അതിനകത്ത് ഒരു തർക്കവും ഇല്ല. ജനറൽ സെക്രട്ടറി എന്ത് പറയുന്നുവോ അത് അനുസരിക്കാൻ എൻഎസ്എസ് ഇൻസ്പെക്ടർമാരും സെക്രട്ടറിമാരും കരയോഗം പ്രസിഡന്റ്മാരും പ്രതിജ്ഞാബദ്ധരാണ്. അവരത് അനുസരിക്കുക തന്നെ ചെയ്യും. അതിലൊന്നും യാതൊരുവിധ തടസ്സവുമില്ല.’- കെ.ബി ഗണേഷ്കുമാർ പറഞ്ഞു.
ഗണപതി ഭഗവാനെ സംബന്ധിച്ച വിശ്വാസത്തെ വിമർശിച്ചുള്ള ഷംസീറിന്റെ നിരൂപണം അതിരുകടന്നുപോയെന്നും ന്യായീകരിക്കാനാവില്ലെന്നും കഴിഞ്ഞദിവസം എന്‍എസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞിരുന്നു. നിയമസഭാ സ്പീക്കർ സ്ഥാനത്ത് തുടരാൻ ഷംസീറിന് അർഹതയില്ലെന്നും പരാമർശം പിൻവലിച്ചു വിശ്വാസികളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തിലാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പറയുന്നത് എന്താണോ അത് നടപ്പാക്കുമെന്ന് ഗണേഷ്കുമാർ പ്രതികരിച്ചത്.
സ്പീക്കർ ഇന്ന് മാപ്പ് പറയാൻ വിസമ്മതിച്ച സാഹചര്യത്തിൽ ഷംസീറിനെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ചിരിക്കുകയാണ് എൻഎസ്എസ്. നാളെ വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കാൻ സംഘടന ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ കരയോഗങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്. വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കുന്ന നാളെ എല്ലാ വിശ്വാസികളും അടുത്തുള്ള ഗണപതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന് ജി സുകുമാരൻ നായർ പുറത്തിറക്കിയ സർക്കുലറിൽ ആവശ്യപ്പെട്ടു. സന്ദേശം എല്ലാ കരയോഗ ഭവനങ്ങളിലും എത്തിക്കണമെന്നും സർക്കുലറിൽ പറയുന്നുണ്ട്.
Comments