രാജ്യത്തെ സ്ത്രീകൾക്കിടയിൽ സമ്പാദ്യ ശീലം വർദ്ധിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച മഹിളാ സമ്മാൻ സേവിംഗ്‌സ് സർട്ടിഫിക്കറ്റ് സ്‌കീമിൽ ചേർന്നത് നിരവധി പേർ. സ്‌കീമിന് കീഴിലുള്ള മൊത്തം നിക്ഷേപം 8,600 കോടി കടന്നതായി ധനമന്ത്രാലയം അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 14 ലക്ഷത്തിൽ അധികം സ്ത്രീകളാണ് പദ്ധതിയിൽ പങ്കാളികളായിരിക്കുന്നതെന്ന് ധനമന്ത്രാലയം ലോക്‌സഭയിൽ അവതരിപ്പിച്ച കണക്കുകൾ സൂചിപ്പിക്കുന്നു. ഏറ്റവും അധികം അക്കൗണ്ടുകൾ തുറന്നത് മഹാരാഷ്‌ട്രയിലാണ്. 2,96,771 അക്കൗണ്ടുകളാണ് മഹാരാഷ്‌ട്രയിൽ തുറന്നത്. തൊട്ടുപിന്നാലെ തമിഴ്നാട്ടിൽ 2,55,125 അക്കൗണ്ടുകളും ആന്ധ്രാപ്രദേശിൽ 1,21,734 അക്കൗണ്ടുകളും കർണാടകയിൽ 1,05,134 അക്കൗണ്ടുകളുമാണ് തുറന്നിരിക്കുന്നത്.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ആരംഭിച്ച ചെറുകിട സമ്പാദ്യ പദ്ധതിയാണ് മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ്. രാജ്യത്തെ സ്ത്രീകൾക്കിടയിൽ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഈ സ്‌കീം ആരംഭിച്ചിരിക്കുന്നത്. സ്ത്രീകളുടെയും പെൺകുട്ടികളുടെയും പേരിൽ രണ്ട് വർഷത്തേക്ക് മഹിളാ സമ്മാൻ സേവിംഗ്‌സ് സർട്ടിഫിക്കറ്റ് പദ്ധതിയിൽ പണം നിക്ഷേപിക്കാനാകും. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് വേണ്ടി രക്ഷിതാക്കളുടെ പേരിലും അക്കൗണ്ട് ഓപ്പൺ ചെയ്യാവുന്നതാണ്. 7.5 ശതമാനം പലിശയാണ് ഈ ഹ്രസ്വകാല നിക്ഷേപത്തിന് സർക്കാർ നൽകുന്നത്.
2025 മാർച്ച് 31 വരെയാണ് പദ്ധതിയിൽ അംഗമാകാൻ സാധിക്കുക. ഒരു അക്കൗണ്ട് ഉടമയ്‌ക്ക് രണ്ട് ലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്നതാണ്. 1,000 രൂപയാണ് ഏറ്റവും കുറഞ്ഞ നിക്ഷേപ തുക. മഹിളാ സേവിംഗ്സ് സ്‌കീമിലൂടെ ലഭിക്കുന്ന പലിശ വരവ് വെയ്‌ക്കുന്നത് ത്രൈമാസത്തിൽ ഒരിക്കലാണ്. ഫിക്സഡ് ഡിപ്പോസിറ്റ്, പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്‌കീമുകൾ പോലെ തന്നെ എംഎസ്എസ്‌സിയിലും നിക്ഷേപിച്ച തുകയ്‌ക്ക് കൂട്ടുപലിശ ലഭിക്കും. പോസ്റ്റ് ഓഫീസുകൾ മുഖേനയും എല്ലാ പൊതുമേഖലാ ബാങ്കുകളിലൂടെയും തിരെഞ്ഞെടുക്കപ്പെട്ട നാല് സ്വകാര്യമേഖല ബാങ്കുകൾ വഴിയും മഹിളാ സമ്മാൻ സ്‌കീമിൽ അക്കൗണ്ട് തുറക്കാവുന്നതാണ്.
Comments