തിരുവനന്തപുരം: വ്യവസായിയിൽ നിന്നും മാസപ്പടി കൈപ്പറ്റിയ സംഭവത്തിൽ ന്യായീകരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രാഷ്‌ട്രീയ പാർട്ടികൾ സംഭാവന വാങ്ങിക്കുന്നതിൽ എന്താണ് തെറ്റെന്നും വ്യവസായികളുടെ അടുത്തുനിന്നും കച്ചവടക്കാരുടെ അടുത്തുനിന്നും സംഭാവന വാങ്ങുന്നത് സാധാരണയായി നടക്കുന്നതാണെന്നും സതീശൻ പറഞ്ഞു. എല്ലാ പാർട്ടികളും ഇത്തരത്തിൽ ഫണ്ട് സമാഹരിക്കാറുണ്ടെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ഡയറിയിൽ കോൺഗ്രസ് നേതാക്കളെ കുറിച്ച് വേറൊന്നും പറഞ്ഞിട്ടില്ല. നമ്മളാരും വീട്ടിലെ നാളികേരം ഇട്ടുണ്ടാക്കുന്ന കാശുകൊണ്ടല്ല രാഷ്‌ട്രീയ പ്രവർത്തനം നടത്തുന്നത്. അന്ന് പാർട്ടി ചുമതലപ്പെടുത്തിയ രണ്ടുപേരാണ് സംഭാവന സ്വീകരിച്ചിട്ടുള്ളത്. പണം നൽകിയ വ്യവസായി അനധികൃത വ്യവസായം ചെയ്യുന്ന ആളല്ല. അദ്ദേഹത്തിന്റെ കൈയ്യിൽ നിന്നും സംഭാവന വാങ്ങുന്നതിൽ തെറ്റില്ലെന്നും സതീശൻ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾക്കെതിരെ ഉയർന്നിരിക്കുന്നത് ഗുരുതരമായ അഴിമതി ആരോപണമാണ്. മുഖ്യമന്ത്രിയുടെ മകൾ ഒരു സേവനവും നൽകാതെയാണ് ഇത്രയും പണം കൈപ്പറ്റിയിരിക്കുന്നതെന്നാണ് ഇൻകം ടാക്‌സ് കണ്ടെത്തിയിരിക്കുന്നത്. അവരുടെ അക്കൗണ്ടിലേക്കും കമ്പനിയുടെ അക്കൗണ്ടിലേക്കും ഒരു കോടി 72 ലക്ഷം രൂപ കൈമാറി എന്നാണ് തെളിഞ്ഞിരിക്കുന്നത്. വീണയുടെ കമ്പനി ഒരു സർവീസും തങ്ങൾക്ക് നൽകിയിട്ടില്ലെന്ന് കെഎംആർഎൽ ഉദ്യോഗസ്ഥർ തന്നെ മൊഴി നൽകിയിട്ടുണ്ട്. ചട്ടപ്രകാരം റൂൾ 50 ൽ ഇത് അവതരിപ്പിക്കാൻ കഴിയില്ല. വിഷയം സഭയിൽ അവതരിപ്പിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് മാദ്ധ്യമങ്ങളല്ല. ഇന്ന് ആ വിഷയമാണ് അവതരിപ്പിച്ചിരുന്നെങ്കിൽ പ്രധാനപ്പെട്ട വിഷയങ്ങൾ അവതരിപ്പിക്കാൻ അവസരം ലഭിക്കില്ലായിരുന്നു. അവസരം ലഭിക്കുമ്പോൾ വിഷയം ഉന്നയിക്കുമെന്നും സതീശൻ വാർത്താ സമ്മേളത്തിൽ വാദിച്ചു.
ഇന്നലെയാണ് മാസപ്പടിയുമായി ബന്ധപ്പെട്ട രേഖ പുറത്തുവരുന്നത്. കെഎംആർഎൽ എംഡിയുടെ ഓഫീസിലും വീട്ടിലും 2019 ൽ ഇൻകം ടാക്‌സ് നടത്തിയ പരിശോധനയിലാണ് ഇത് സംബന്ധിച്ച ഡയറി പിടിച്ചെടുത്തത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കൾക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും മാസപ്പടി കൈപ്പറ്റിയതായി ഡയറിയിൽ വ്യക്തമാക്കിയിരുന്നു.
Comments