ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളം കളിയുടെ ആരവം കാണുന്നതിനായി ഇത്തവണയെത്തിയത് ഇന്ത്യൻ വംശജരായ പ്രവാസി വിദ്യാർത്ഥികളും യുവാക്കളും ഉൾപ്പെടുന്ന 60 അംഗ സംഘം. ഫിജി, ഗയാന, മലേഷ്യ,ഫ്രാൻസ്, ഇസ്രയേൽ, സൗത്ത് ആഫ്രിക്ക, ജമൈക്ക, കെനിയ, മൗറീഷ്യസ്, മ്യാൻമർ, ന്യൂസീലാൻഡ്, സറിനെയീം, ട്രിനിഡാഡ് ആൻഡ് ടുബാഗോ, സിംബാബ്‌വെ, ബൽജിയം എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി സംഘമാണ് പുന്നമടയിലെത്തിയത്.
കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഇന്ത്യയെ അറിയുക എന്ന പരിപാടിയുടെ 66-ാമത് എഡിഷന്റെ ഭാഗമായാണ് സംഘമെത്തിയത്. കേരളത്തിൽ എറണാകുളം, തൃശൂർ, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിലായാണ് സന്ദർശനം നടത്തുക. സംസ്ഥാന സർക്കാരിന് വേണ്ടി നോർക്ക റൂട്ട്‌സിന്റെ നേതൃത്വത്തിലാണ് സന്ദർശന പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയ പ്രതിനിധികൾ, നോർക്ക റൂട്ട്‌സ് പ്രതിനിധികൾ എന്നിവർ യാത്രയെ അനുഗമിയ്‌ക്കും. മൂന്നാഴ്ച നീണ്ടു നിൽക്കുന്ന ഓറിയന്റേഷൻ പ്രോഗ്രാമാണ് ഇന്ത്യയെ അറിയുക.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ മനസിലാക്കുക, പുരോഗതിയെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നീ ലക്ഷ്യം മുന്നിൽ കണ്ടാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. സാമ്പത്തികം, വ്യാവസായികം, വിദ്യാഭ്യാസം, ശാസ്ത്രം, സാങ്കേതികവിദ്യ, ആശയവിനിമയം എന്നീ രംഗങ്ങളിൽ രാജ്യം കൈവരിച്ച പുരോഗതിയാകും യാത്രയിൽ നിന്നും പ്രവാസികൾ അനുഭവിച്ചറിയുക.
Comments