പൊൻകുന്നം: ഊരിപ്പിടിച്ച വാളിന്റെ കഥ മിത്താണെന്ന് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. പുരണങ്ങളിലെ ചില കഥകൾ ഭാവനയും മിത്തും ആയിരിക്കാം, എന്നാൽ ഗണപതി മിത്തല്ല. ഊരിപ്പിടിച്ച വാളുകൾക്ക് ഇടയിലൂടെ നടന്നു എന്നത് നല്ല ഒന്നാന്തരം മിത്താണ്. പതിനാറാമത് പൊൻകുന്നം ഗണേശോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിറ്റാണ്ടാളുകളായി ഹൈന്ദവ നിന്ദ നടക്കുന്നു. ഇന്ന് അത് അതിന്റെ ഉച്ചസ്ഥായിലെത്തി. ഇതിന്റെ ഉദാഹരണമാണ് ഇപ്പോഴത്തെ പരാമർശങ്ങൾ. അഭിപ്രായം പറയുവാനും വിമർശിക്കുവാനും ആർക്കും അവകാശമുണ്ട്. പക്ഷെ നിയമസഭാ സ്പീക്കർ എന്ന പദവിയിലിരുന്നുകൊണ്ട് ഒരു വിഭാഗത്തെ മാത്രം അവഹേളിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ചന്ദ്രനെ രാണ്ടായി പിളർത്തിയതും പിന്നീട് കൂട്ടിയോജിപ്പിച്ചതുമൊക്കെ മിത്താണ്. അത് പരസ്യമായി പറയാൻ സ്പീക്കർ തയാറാവുമോ എന്ന് ചിദാനന്ദപുരി സ്വാമികൾ ചോദിച്ചു. ഹൈന്ദവസമൂഹത്തിനെതിരെ കടന്നാക്രമിക്കുകയാണ്. ഇതിനെ എതിരെ നമ്മൾ സ്വീകരിക്കുന്ന മൗനം വെടിയണം. നമ്മളെ രക്ഷിക്കാൻ, നമ്മൾ തന്നെ മുന്നിട്ടിറങ്ങണം. ഇപ്പോൾ പ്രതികരിച്ചില്ലെങ്കിൽ ഹൈന്ദവർക്ക് ലഭിക്കുന്നത് ശരശയ്യ ആയിരിക്കും.
നമ്മുടെ സമൂഹത്തിൽ നിലനിന്നിരുന്ന അനീതികൾക്കെതിരെ പ്രതികരിച്ചിട്ടുള്ളത് ആത്മീയ നേതാക്കളാണ്. സ്വാമി വിവേകാനന്ദനും ശ്രീനാരായണഗുരുവം ചട്ടമ്പി സ്വാമികളും യുക്തിവാദികൾ ആയിരുന്നില്ല, അവർ ആത്മീയ നേതാക്കളായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് മതപരമായ വിവേചനം അവസാനിക്കണമെങ്കിൽ ‘ഒരു രാഷ്ട്രം ഒരു സമൂഹം ഒരു നിയമം’ രാജ്യത്ത് നടപ്പാകണം. ഇന്ന് ഇത് സമൂഹത്തിന് ആവശ്യമാണെന്നും ചിദാനന്ദപുരി സ്വാമികൾ പറഞ്ഞു.
Comments