കഴിഞ്ഞ ഏതാനും നാളുകളായി സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയനാണ് നടൻ ഭീമൻ രഘു. കമ്യൂണിസ്റ്റ് പാർട്ടിയിലേക്ക് പ്രവേശിച്ചതിന് പിന്നാലെ അദ്ദേഹം നടത്തിയ പ്രസ്താവനകളും പ്രകടനങ്ങളുമാണ് ഭീമൻ രഘുവിനെ സോഷ്യൽ മീഡിയയിൽ താരമാക്കിയത്. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് എത്തിയ ഭീമൻ രഘു എഴുന്നേറ്റ് നിന്നുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം മുഴുവൻ കേട്ടതും പിണറായി തന്റെ അച്ഛന്റെ പോലെയാണെന്ന് വിശേഷിപ്പിച്ചതുമെല്ലാം വാർത്തകളിൽ ഇടംപിടിച്ചിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയോടുള്ള അദ്ദേഹത്തിന്റെ അമിതസ്നേഹം പലപ്പോഴായി പ്രകടിപ്പിച്ചിട്ടുള്ള ഭീമൻ രഘു കഴിഞ്ഞദിവസം സിനിമയുടെ പ്രമോഷന് വേണ്ടിയെത്തിയത് പാർട്ടിയുടെ കൊടി കൈകളിലേന്തിയായിരുന്നു.
പുതിയ സിനിമയായ ‘മിസ്റ്റർ ഹാക്കറി’ന്റെ പ്രമോഷന് വേണ്ടിയാണ് താരം കൊടിവീശിയെത്തിയത്. പാർട്ടി കൊടിയുമായി പ്രമോഷന് വന്നതിനെക്കുറിച്ച് ഭീമൻ രഘു പറയുന്നത് ഇങ്ങനെയാണ്..
‘ഇടതുപക്ഷത്തിന്റെ ആളായത് കൊണ്ടാണ് അതിന്റെ കൊടിയുമായി വരുന്നത്. രക്തത്തിൽ അലിഞ്ഞ് ചേർന്നിരിക്കുകയാണ് ഈ പാർട്ടി. ഇപ്പോഴത്തെ സാഹചര്യത്തിൽ സോഷ്യൽ മീഡിയയിൽ ഒക്കെ നിറഞ്ഞ് നിൽക്കുകയല്ലേ… അപ്പോൾ ജനങ്ങൾക്കും കാണാൻ ഒരു താല്പര്യം ഉണ്ട്. ഈ പടത്തെ സംബന്ധിച്ചും ഇത്തരത്തിലെ ഒരു പ്രൊമോഷൻ ആവശ്യമാണ്.
അടുത്ത തിരഞ്ഞെടുപ്പിലും കേരളം ഇടതുപക്ഷം പിടിക്കും. യാതൊരു സംശയവുമില്ല. മിസ്റ്റർ ഹാക്കർ എന്ന സിനിമയിലും സഖാവ് ആയാണ് ഞാൻ വേഷമിടുന്നത്. ഈ സിനിമ സഖാവിന്റെ സിനിമയാണ്. അതുകൊണ്ട് ഞാൻ പറഞ്ഞിട്ടാണ് കൊടി കൊണ്ടുവന്നത്. ഇയാൾ എന്തിനാണ് ഈ കൊടി വച്ചിറങ്ങുന്നതെന്ന് ആളുകൾ ചോദിക്കുമല്ലോ? അവിടെയും ചർച്ചയാകുമല്ലോ?…
കമ്യൂണിസ്റ്റ് പാർട്ടിയിൽ വന്നതിന് ശേഷം നല്ലൊരു റെസ്പോൺസ് എനിക്ക് കിട്ടുന്നുണ്ട്. അടുത്ത തവണയും കമ്യൂണിസ്റ്റ് പാർട്ടി തന്നെ ഭരണം പിടിക്കും. അതും ഉറപ്പാണ്.
പിണറായി വിജയൻ നല്ലൊരു മനുഷ്യനാണ്. അദ്ദേഹം ചീഫ് മിനിസ്റ്റർ എന്ന നിലയിലാണ് എഴുന്നേറ്റ് നിന്നത്. എന്റെയൊരു സംസ്കാരമാണ് അവിടെ കാണിച്ചത്. അദ്ദേഹത്തെ ബഹുമാനിക്കേണ്ടതാണ്. പുറകിൽ ഇരിക്കുന്ന ആളുകളോട് ചോദിച്ചിട്ടാണ് ഞാൻ എഴുന്നേറ്റുനിന്നത്. പതിനഞ്ച് മിനിറ്റും ആ പ്രസംഗം നിന്നു കേട്ടു. എന്റെ സംസ്കാരമാണ് ഞാൻ അവിടെ കാണിച്ചത്. ബഹുമാനിക്കേണ്ട ആളെ ബഹുമാനിച്ചു. സോഷ്യൽമീഡിയയിലെ വിമർശനങ്ങൾക്കു വില കൽപിക്കുന്നില്ല. പിണറായി വിജയൻ ഒരു നല്ല മനുഷ്യനാണ്. അദ്ദേഹത്തെ പണ്ട് മുതലേ ഞാൻ ബഹുമാനിക്കുന്നുണ്ട്. അതെന്റെ സംസ്കാരത്തിൽ നിന്നും പഠിച്ചതാണ്.
പല രാജ്യങ്ങളിൽ നിന്നു പോലും എന്നെ വിളിച്ചു. അതൊക്കെ ട്രോളുകള്‍ കൊണ്ട് സംഭവിച്ചതാണ്. എനിക്ക് അതിൽ ഒരു വിരോധവുമില്ല. ട്രോളുകൾ ആസ്വദിക്കാറുണ്ട്. എനിക്ക് സ്ഥാനാർഥി ആകണമെന്ന് ആഗ്രഹമൊന്നുമില്ല. പക്ഷേ പാർട്ടി പറഞ്ഞാല്‍ ഞാൻ നിൽക്കും.’- ഭീമൻ രഘു പറഞ്ഞു.